മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർവൈഎഫിന്‍റെ ഡിജിപി ഓഫീസ് മാർച്ച്.പിണറായി തൊടുന്നതെല്ലാം വെടക്കാവുന്നതിന്‍റെ ഉദാഹരണമാണ് അനിൽകാന്തെന്ന് ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം.മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍വൈഎഫ് തിരുവനന്തപുരത്ത് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ച് ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു.വിവരക്കേട് പറയുന്ന മാഷാണ് ഗോവിന്ദൻ മാഷ്.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും കേസെടുക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുകയാണ് തെറ്റ് തിരുത്തേണ്ട പാർട്ടി സെക്രട്ടറി എല്ലാത്തിനെയും ന്യായീകരിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി
ഡിജിപി ഓഫിസിന് മുന്നിലെ പോലീസ് ബാരിക്കേഡിന് മുകളിൽ എകെജി സെന്‍റര്‍ അനക്സ് എന്ന ബോർഡ് സ്ഥാപിച്ചു.ഡിജിപി അനിൽകാന്ത് ഇനി അറിയപ്പെടുക എകെജി സെന്‍റര്‍ അനക്സ് ഓഫീസ് സെക്രട്ടറി എന്നായിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. പിണറായി തൊടുന്നതെല്ലാം വെടക്കാവുന്നതിന്‍റെ ഉദാഹരണമാണ് അനിൽകാന്ത്.ലോകത്തെ എല്ലാ ഏകാധിപതികളുടെയും പതനം മണ്ടത്തരം കൊണ്ടാവും. പിണറായിയുടെ മണ്ടത്തരങ്ങളും ആരംഭിച്ചു കഴിഞ്ഞു.അനീതി കാട്ടുന്ന ഉദ്യോഗസ്ഥർ ശ്രദ്ധിച്ചോ,നിങ്ങളെ പുള്ളി കുത്തി നിർത്തിയിരിക്കുകയാണ്..പിണറായി വിജയന് വേണ്ടി പണിയെടുക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി പറഞ്ഞു

