പ്രത്യേക പൊലീസ് സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ഷിജുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഷിജുവിനെ കസ്റ്റഡിയില്‍ എടുത്തത്. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി ഡയറക്ടർ ഷിജു വര്‍​ഗീസിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ ഷിജു വര്‍​ഗീസിനെ പൊലീസ് ​ഗോവയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ ഷിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഷിജുവിനെ കസ്റ്റഡിയില്‍ എടുത്തത്. ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ, ഷിജുകുമാറിന്‍റെ മാനേജര്‍ ശ്രീകാന്ത് എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി. എന്നാല്‍ ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്‍റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികള്‍ ലഭ്യമായിരുന്നില്ല.