വാക്സീൻ നയം മാറ്റിയത് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത് കൊണ്ടെന്ന് ശിവരാജ് സിംഗ് ചൗഹാൻ
ഇതിനിടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആർജവത്തോടെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി അഭിപ്രായപ്പെട്ടു.
ദില്ലി: കേന്ദ്ര സർക്കാർ വാക്സീൻ നയം മാറ്റിയത് സംസ്ഥാനങ്ങളുടെ സമ്മർദ്ദം മൂലമാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ. മികച്ച പോളിസി ആയിരുന്നു കേന്ദ്രത്തിന്റേതെന്നും പിന്നീട് വിവിധ സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യപ്രകാരമാണ് ഇതിൽ മാറ്റം വരുത്തിയതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ചൗഹാൻ അവകാശപ്പെട്ടു. മുഖ്യമന്ത്രിമാർ ഒന്നിച്ച് നിന്ന് പ്രധാനമന്ത്രിയെ സമീപിച്ച് കേന്ദ്രീകൃത വാക്സീൻ നയത്തിനായി ആവശ്യപ്പെടണമെന്നും അങ്ങനെയെങ്കിൽ പ്രധാനമന്ത്രി അത് പരിഗണിക്കുമെന്നും ചൗഹാൻ പറയുന്നു.
ഇതിനിടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആർജവത്തോടെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി അഭിപ്രായപ്പെട്ടു. വാക്സീൻ വിഷയത്തിൽ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് പിണറായി വിജയൻ കത്തയച്ചതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം.
വാക്സീൻ നേരിട്ട് സംഭരിച്ച് നൽകാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ശക്തമാക്കാനാണ് കേരളത്തിന്‍റെ തീരുമാനം. ഒന്നിച്ചു നീങ്ങണം എന്നാവശ്യപ്പെട്ട് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന 11 സംസ്ഥാനങ്ങൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ കത്തു നൽകിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona