നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പി സി ജോർജിന്‍റെ അറസ്റ്റെന്ന് ഷോൺ ജോർജ്
തിരുവനന്തപുരം: പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോർജ് അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മകൻ ഷോൺ ജോർജ് രംഗത്ത്. നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പി സി ജോർജിന്‍റെ അറസ്റ്റെന്നും പിണറായിക്ക് പുത്രീവാത്സല്യം മൂത്ത് ഭ്രാന്തായതാണെന്നും ഷോണ്‍ ജോർജ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മിനിഞ്ഞാന്നത്തെ ഓലപ്പടക്കം ചീറ്റിയതുകൊണ്ടാണ് വിഷയം മാറ്റാൻ പുതിയ തന്ത്രമെന്നും ഷോൺ അഭിപ്രായപ്പെട്ടു.
ഷോൺ ജോർജിന്‍റെ വാക്കുകൾ
ഗുഢാലോചന കേസിൽ ചോദ്യംചെയ്യാനും സാക്ഷി മൊഴി രേഖപ്പെടുത്താനുമാണെന്ന് പറഞ്ഞാണ് അച്ഛനെ വിളിച്ചുവരുത്തിയത്. എന്നിട്ട് ഇന്ന് ഈ വൃത്തികേട് കാണിച്ചത് നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. മിനിഞ്ഞാന്ന് രാത്രി വിഷയം മാറ്റാൻ ഓലപ്പടക്കവുമായി ഒരാളെ ഇറക്കിവിട്ടു. അത് ഏറ്റില്ലെന്ന് കണ്ടാണ് ഇന്ന് പുതിയ ഓലപ്പടക്കവുമായി ഇറങ്ങിയിരിക്കുന്നത്. പിണറായിക്ക് പുത്രീവാത്സല്യം മൂത്ത് ഭ്രാന്തായതാണ്. കാര്യങ്ങൾ ഇ ഡി കൃത്യമായി അന്വേഷിച്ചാൽ പിണറായിയും മകളും ജയിലിൽ പോകേണ്ടിവരും. അത് മനസിലാക്കിയപ്പോൾ തുടങ്ങിയ പ്രാന്താണ് ഇത്. അങ്ങനെയൊന്നും വിഷയം മാറ്റാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും പിണറായി എന്ന കൊള്ളക്കാരന്‍റെ അന്ത്യം കണ്ടേ ഇത് അവസാനിക്കു എന്നും ഷോണ്‍ ജോർജ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു വിവാദത്തെ മറ്റൊരു വിവാദത്തിലൂടെ മറികടക്കാനുള്ള സി പി എം തന്ത്രം വിലപ്പോകില്ല. എന്നോട് അച്ഛനെ പോലെ പെരുമാറിയ ഒരേ ഒരു നേതാവ് അച്ഛനാണെന്ന് പരാതിക്കാരി മുമ്പ് പറഞ്ഞിട്ടുണ്ടെന്നതും ഷോൺ ഓർമ്മിപ്പിച്ചു. പരാതിക്കാരി സ്ഥിരം വീട്ടിൽ വന്നിരുന്നയാളാളെന്നും പീഡിപ്പിക്കുന്നയാളായിരുന്നെങ്കിൽ അങ്ങനെ വരുമായിരുന്നോ എന്നും ഷോൺ ചോദിച്ചു.

അതേസമയം 'മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലാനുള്ള ദേഷ്യമുണ്ടെന്നായിരുന്നു ജോർജിന്‍റെ ഭാര്യ ഉഷയുടെ പ്രതികരണം. പി സി ജോര്‍ജിനെ മനഃപൂര്‍വ്വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഉഷ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നില്‍. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടല്‍. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണ് അയാൾ ചെയ്‍തത്. എന്‍റെ കൊന്തയ്ക്ക് സത്യം ഉണ്ടങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോര്‍ജ് പറഞ്ഞു.
പീഡനപരാതി: പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പരാതിക്കാരി

അറസ്റ്റിന് പിന്നാലെ മോശം പരാമർശവുമായി പിസി ജോർജ്ജ്: പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ
