'രാജ്യത്തെ സ്ത്രീകൾക്ക് ആപത്ത് ഉണ്ടാക്കാൻ സാധ്യതയുള്ള ജഡ്ജാണ് ഇദ്ദേഹം'. സെഷൻസ് ജഡ്ജിനെ മേൽകോടതി ഇടപെട്ട് ഉടൻ പുറത്താക്കണമെന്നും ആനി രാജ.  

കണ്ണൂര്‍ : സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സെഷൻസ് ജഡ്ജിനെതിരെ സിപിഐ നേതാവ് ആനി രാജ. സെഷൻസ് ജഡ്ജിനെ മേൽകോടതി ഇടപെട്ട് ഉടൻ പുറത്താക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. രാജ്യത്തെ സ്ത്രീകൾക്ക് ആപത്ത് ഉണ്ടാക്കാൻ സാധ്യതയുള്ള ജഡ്ജാണ് ഇദ്ദേഹം. കേസിലെ അതിജീവിതയെ അപമാനിക്കുന്നത് വച്ച് പൊറുപ്പിക്കാനാകില്ല. രാജ്യത്താകെ പ്രതിഷേധം ഉയരണമെന്നും ആനി രാജ ആവശ്യപ്പെട്ടു. 

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാൽ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്നായിരുന്നു എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലുണ്ടായിരുന്നത്. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിട്ടുണ്ടെന്നും ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നുമായിരുന്നു കോടതി നിരീക്ഷണം. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കേസിൽ ആഗസ്റ്റ് 12ന് മുൻകൂർ ജാമ്യം നൽകിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 

ഇരയുടെ വസ്ത്രധാരണത്തെയോ മുൻകാല ചെയ്തികളെ കുറിച്ചോ പരാമർശിക്കരുതെന്നും സദാചാരപരമായോ ഉള്ല പരാമർശങ്ങള്‍ ഉണ്ടാകരുതെന്നാണ് സുപ്രീംകോടതിയുടെ കോടതികള്‍ക്കുള്ള മാർഗനിര്‍ദേശം. ഇത് ലംഘിച്ചുള്ള സെഷന്‍സ് കോടതി പരാമർശങ്ങളില്‍ വലിയ വിമർശനമാണ് ഉണ്ടാകുന്നത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങളെ ദേശീയ വനിത കമ്മീഷൻ അപലപിച്ചു. കോടതിയുടെ പരാമർശങ്ങള്‍ അതീവ ദൗർഭാഗ്യകരമാണ്. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിച്ചുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ കൂറ്റപ്പെടുത്തി. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത് അടക്കമുള്ള നിയമനടപടികളെ കുറിച്ച് വനിത കമ്മീഷൻ ആലോചിക്കുന്നുണ്ട്.

എസ്‌സി എസ്ടി ആക്ട് നിലനിൽക്കില്ല: സിവികിനെതിരായ ആദ്യ പീഡന കേസിലും കോടതിയുടെ വിചിത്ര ന്യായം

ലൈംഗികാതിക്രമ കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും രംഗത്തെത്തിയിരുന്നു. യുവതിയെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതെന്ന പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നും ജ‍ഡ്ജിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ധരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള പരാമർശം അംഗീകരിക്കാനാകുന്നതല്ല. പരാതി അടിസ്ഥാന രഹിതമാണെങ്കിൽ തള്ളാം. പക്ഷെ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. സെഷൻസ് ജഡ്ജ് നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും അതിജീവിതകൾക്ക് കോടതിയിലുള്ള വിശ്വാസം പുനസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

സിവിക് ചന്ദ്രന്‍ കേസ്:'അതിജീവിതക്കെതിരായ പരാമര്‍ശത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കും' രേഖ ശര്‍മ്മ