50 ശതമാനം പരാതികളിൽ പോലും സ്ഥലപരിശോധന പൂര്‍ത്തിയാകാത്തതിനാൽ സമയപരിധി നീട്ടിനല്‍കുന്നതിൽ അപാകതയില്ലെന്നും ജോസ് കെ.മാണി പറഞ്ഞു
കോട്ടയം : ബഫര്‍സോൺ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. 50 ശതമാനം പരാതികളിൽ പോലും സ്ഥലപരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി നീട്ടിനല്‍കുന്നതിൽ അപാകതയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ബഫർസോൺ ഉപഗ്രഹ സർവേ ഭൂപടത്തിൽ വിട്ടുപോയ നിർമിതികളെ കുറിച്ചുള്ള വിവരം ചേർക്കാൻ സർക്കാർ നിശ്ചയിച്ച സമയപരിധി വൈകീട്ട് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടണമെന്ന ആവശ്യം ജോസ് കെ മാണിയടക്കം മുന്നോട്ട് വെച്ചത്.
സമയപരിധി അവസാനിക്കാറായിട്ടും വയനാട് അടക്കം പലയിടത്തും ബഫർ സോൺ ഫീൽഡ് സർവേ പൂർത്തിയായിട്ടില്ല. മിക്ക പഞ്ചായത്തുകളും ഫീൽഡ് സർവേ പൂർത്തിയാക്കാൻ സർക്കാരിനോട് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലിക്കാര്യത്തിൽ ഇതുവരെയും സർക്കാർ തീരുമാനമായിട്ടില്ല.
അതേ സമയം, കർഷക താൽപ്പര്യം മുന്നിൽ നിർത്തി മാത്രമേ ബഫർ സോൺ നടപ്പാക്കാൻ പാടുളളുവെന്നാണ് സംസ്ഥാന സർക്കാരിന്റെ താൽപ്പര്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. കർഷകന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയം. കയ്യേറ്റവും കുടിയേറ്റവും രണ്ടായാണ് കാണുന്നത്. വർദ്ധിച്ച് വരുന്ന വന്ന്യമൃഗശല്യ പ്രശ്നത്തിലടക്കം കർഷകതാൽപ്പര്യം മുൻനിർത്തിയുള്ള നിലപാടേ സ്വീകരിക്കൂവെന്നും മന്ത്രി വിശദീകരിച്ചു.
സ്ഥലപരിശോധനയിൽ പുതുതായി 64,000 നിർമിതികൾ കൂടി കണ്ടെത്തി
ബഫർ സോൺ മേഖലയിൽ വിവിധ വകുപ്പുകൾ നടത്തിയ സ്ഥലപരിശോധനയിൽ പുതുതായി 64,000 നിർമിതികൾ കൂടി കണ്ടെത്തി. വീടുകളും വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെട്ട നിർമിതികളുടെ വിവരങ്ങൾ വനം വകുപ്പിന്റെ കരടു ഭൂപടത്തിൽ അപ്‍ലോഡ് ചെയ്തു. 3 മാസം മുൻപ് ഉപഗ്രഹ സർവേയിൽ കണ്ടെത്തിയ 49,330 നിർമിതികൾക്ക് പുറമേയാണിത്. ഇന്നും നാളെയുമായി നടത്തുന്ന സ്ഥലപരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ കൂടി ഉൾപ്പെടുത്തും. റിപ്പോർട്ടിലും ഭൂപടത്തിലുമുള്ള പരാതികൾ നല്കാനുള്ള സമയപരിധി നാളെ അവസാനിക്കും. പഞ്ചായത്ത് ഹെൽപ്പ് ലൈനിൽ ഇതുവരെ 47,788 പരാതികൾ ലഭിച്ചതിൽ 7,270 പരാതികൾ മാത്രമാണ് തീർപ്പാക്കിയത്. അതിനിടെ കേന്ദ്രം നൽകിയ ഹർജി 11 ന് തന്നെ സുപ്രീം കോടതി പരിഗണിക്കുമോയെന്ന് വ്യക്തമല്ല.
