ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
കേസിൽ ഉൾപ്പെട്ട പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭീകരവാദ പ്രവർത്തനത്തിൽ ഷുഹൈബ് വധത്തെ ഉൾപ്പെടുത്താനാകില്ലെന്നും യുഎപിഎ വകുപ്പ് നിലനിൽക്കില്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.
കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിൽ ഉൾപ്പെട്ട പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭീകരവാദ പ്രവർത്തനത്തിൽ ഷുഹൈബ് വധത്തെ ഉൾപ്പെടുത്താനാകില്ലെന്നും യുഎപിഎ വകുപ്പ് നിലനിൽക്കില്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.
ഷുഹൈബ് വധക്കേസിന്‍റെ അന്വേഷണം ഒരു വര്‍ഷം മുമ്പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സമർപ്പിച്ച ഹർജിയിലാണ് കഴിഞ്ഞ വർഷം മാർച്ചിൽ ജസ്റ്റിസ് ബി കെമാൽപാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. കേസിലെ അന്വേഷണം പൂര്‍ത്തിയായി. ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ഷുഹൈബിനെ കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.