ലക്ഷദ്വീപിലെ അസുഖ ബാധിതയായ വൃദ്ധക്ക് എയർ ആംബുലൻസ് സൗകര്യം കിട്ടിയില്ലെന്ന് പരാതി
ലക്ഷദ്വീപിലെ പുതിയ പരിഷ്കാരത്തെ തുടർന്നാണ് ആംബുലൻസ് സഹായം വൈകുന്നതെന്ന് രോഗിയുടെ സഹായി ആരോപിക്കുന്നു. നേരത്തെ മെഡിക്കൽ ഓഫീസർ കത്ത് നൽകിയാൽ അരമണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്: ലക്ഷദ്വീപിലെ അമിനി ദ്വീപിൽ അസുഖ ബാധിതയായ വൃദ്ധയ്ക്ക് എയർ ആംബുലൻസ് സൗകര്യം കിട്ടിയില്ലെന്ന് പരാതി. ഇന്ന് വൈകീട്ട് നാല് മണിക്കാണ് വീണ് പരിക്കേറ്റ ബീപാത്തുവിനെ അമിനിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചത്. ഇടുപ്പെല്ലിന് പരിക്കേറ്റ ബീപാത്തുവിനെ മികച്ച ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. നാല് മണി മുതൽ ഹെലികോപ്ടറിനായി ശ്രമിക്കുന്നുവെന്നും എന്നാല്‍, ദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് ഇതുവരെയും റിപ്പോർട്ട് ഒന്നും വന്നിട്ടില്ലെന്നും രോഗിയുടെ സഹായി പറയുന്നു.
മെഡിക്കൽ ഓഫീസർ കാര്യം അഡ്മിനിസ്ട്രേറ്ററെ അറിയിച്ചെങ്കിലും ഇതുവരെയും സംവിധാനമായിട്ടില്ല. ലക്ഷദ്വീപിലെ പുതിയ പരിഷ്കാരത്തെ തുടർന്നാണ് ആംബുലൻസ് സഹായം വൈകുന്നതെന്ന് രോഗിയുടെ സഹായി ആരോപിക്കുന്നു. മെഡിക്കൽ ഓഫീസർ റിപ്പോർട്ട് മെഡിക്കൽ ഡയറക്ടർക്ക് നൽകിയെങ്കിലും അനുമതി ഇതുവരെയും കിട്ടിയില്ല. നാലംഗ സമിതിയുടെ പരിശോധന പൂർത്തിയാകാത്തതാണ് കാരണമെന്നും സഹായി പറയുന്നു. നേരത്തെ മെഡിക്കൽ ഓഫീസർ കത്ത് നൽകിയാൽ അരമണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona