36 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഇടത് നിരീക്ഷകനായ അഡ്വ. ബി എൻ ഹസ്കർ സിപിഎം വിട്ടു. ഇന്ന് ആർഎസ്പിയിൽ ചേരും

കൊല്ലം: ഇടത് നിരീക്ഷകനായ അഡ്വ. ബി എൻ ഹസ്കർ സിപിഎം വിട്ടു. പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിച്ചു. ബി എൻ ഹസ്കർ ഇന്ന് ആർഎസ്പിയിൽ ചേരും. സിപിഎമ്മിൻ്റെ അപചയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹസ്കർ അറിയിച്ചു. രക്തസാക്ഷി ഫണ്ട് പോലും തട്ടിയ പാർട്ടിക്കൊപ്പം ഇനി തുടരാനാകില്ലെന്നും ഹസ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് ഹസ്കറിനെ സിപിഎം താക്കീത് ചെയ്തിരുന്നു. 

പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം ഇനി ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്നായിരുന്നു മുന്നറിയിപ്പ്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചർച്ചയിൽ മുഖ്യമന്ത്രിയെയും വെള്ളാപ്പളളിയെയും ഹസ്കർ വിമർശിച്ചിരുന്നു. ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നാണ് ഹസ്കറിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് മുന്നറിയിപ്പ് നൽകിയത്. ഹസ്കറിന് ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകനായി പങ്കെടുക്കാമെന്നും സിപിഎം പറയിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്നായിരുന്നു ഹസ്കർ യോഗത്തിൽ മറുപടി നൽകിയത്.