ഇത് രണ്ടാം തവണയാണ് ബലാത്സംഗക്കേസിൽ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും സിദ്ദിഖിനെ ചോദ്യം ചെയ്തിരുന്നു. ഇടക്കാല ജാമ്യത്തിലാണ് നിലവില്‍ സിദ്ദിഖ്.

കൊച്ചി: ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫാണ് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത്. 

സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് അന്ന് സിദ്ദിഖിനെ വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്‍റെ കേസ് വീണ്ടും പരിഗണിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം