ജാമ്യനടപടികൾ പൂർത്തിയായി, സിദ്ദിഖ് കാപ്പന് ജാമ്യം നിന്നത് ലക്നൗ സർവകലാശാല മുന്‍ വിസിയടക്കം രണ്ട് പേർ
പരിശോധന പൂർത്തിയാകുന്നതോടെ യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടും. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ.
ദില്ലി : യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായി. ലക്നൗ സർവകലാശാല മുന്‍ വിസിയും സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ, ലക്നൗ സ്വദേശിയായ റിയാസുദ്ദീന്‍ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഓരോ ലക്ഷം രൂപയും രണ്ടു യുപി സ്വദേശികളുടെ ആൾ ജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ. സ്വന്തം കാറാണ് രൂപ് രേഖ വർമ ജാമ്യമായി നല്‍കിയത്. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാല്‍ നടപടികൾ വൈകുകയാണെന്നറിഞ്ഞാണ് രൂപ് രേഖ വർമ ജാമ്യം നിൽക്കുന്നതിന് തയ്യാറായത്. വൈകിട്ടോടെ ഇരുവരും ജയിലിലെത്തി ഒപ്പിട്ടു. പരിശോധന പൂർത്തിയാകുന്നതോടെ യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടും. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ. വെള്ളിയാഴ്ചയാണ് ഇഡി കേസിലെ ജാമ്യാപേക്ഷ ലക്നൗ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ജാമ്യപേക്ഷയെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിട്ടുണ്ട്. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഹാജരാകുമെന്നാണ് സൂചന.
എംഎല്‍എമാരെ രാത്രി തന്നെ കാണാൻ അശോക് ഗെലോട്ട്; നിര്‍ണ്ണായക യോഗം വിളിച്ചു, നാളെ കേരളത്തിലെത്തും
യുപി പൊലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസില്‍ കഴിഞ്ഞ 9-നാണ് സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയത്. മൂന്ന് ദിവസത്തിനകം വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നായിരുന്നു ഉത്തരവ്. ഓരോ ലക്ഷം രൂപവീതം രണ്ട് യുപി സ്വദേശികൾ ജാമ്യം നില്‍ക്കണമെന്നായിരുന്നു ലക്നൗ എന്‍ഐഎ കോടതിയുടെ വ്യവസ്ഥ. കാപ്പന്‍റെ ഭാര്യ റൈഹാനത്തും സഹോദരനും ജാമ്യം നില്‍ക്കാമെന്ന് അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ആൾജാമ്യത്തിനായി യുപി സ്വദേശികളായ ആരും തയാറാകാഞ്ഞതിനെ തുടർന്ന് ജാമ്യനടപടികൾ വൈകി. ഇതറിഞ്ഞാണ് ലക്നൗ സർവകലാശാല മുന്‍ വിസിയും സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ മുന്നോട്ട് വന്നത്. ഒരു ലക്ഷം രൂപയ്ക്ക് പകരം സ്വന്തം കാറാണ് 79 കാരിയായ രൂപ് രേഖ വർമ ജാമ്യത്തിനായി നല്‍കിയത്. റിഹായ് മഞ്ച് എന്ന സന്നദ്ധ സംഘടനയുടെ ഇടപെടലിലാണ് റിയാസുദ്ദീന്‍ ജാമ്യം നിന്നത്.
മകൾക്ക് മുന്നിലിട്ട് അച്ഛന് മർദ്ദനം, പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ