മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടാതെ കോളേജിൽ ഉണ്ടായ മരണങ്ങളിൽ എല്ലാം അന്വേഷണം നടക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്‍റെ സുഹൃത്തായ അക്ഷയ് സാക്ഷി അല്ല, അക്ഷയ്ക്ക് സംഭവത്തില്‍ പങ്ക് ഉണ്ടെന്നും അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞ ജയപ്രകാശ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചെന്നും മുഖ്യമന്ത്രി എല്ലാം കേട്ടുവെന്നും വ്യക്തമാക്കി.
സിബിഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍ എപ്പോൾ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. എസ്എഫ്ഐക്ക് എതിരായ കാര്യങ്ങൾ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ലെന്നും മരിച്ചതല്ല കൊന്നതാണ് എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞെന്നും ജയപ്രകാശ് വിശദമാക്കി. കേസില്‍ ആരൊക്കെയോ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവർക്ക് എതിരെ കൊലക്കുറ്റം ചേർക്കണം. കേസിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായ ശേഷം കോളേജ് തുറന്നാൽ മതിയെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. ഒരു പാർട്ടി ഒഴിച്ച് ബാക്കി എല്ലാ പാർട്ടികളും തനിക്കും കുടുംബത്തിനും സപ്പോർട്ട് നൽകിയിരുന്നു എന്നും ജയപ്രകാശ് പറഞ്ഞു.
കൂട്ടത്തിലുള്ള ഒരു വിദ്യാർത്ഥിയെ തല്ലിക്കൊന്നപ്പോൾ അവർക്ക് സഹിച്ചില്ല. യൂത്ത് കോൺഗ്രസും കെഎസ്‌യുമൊക്കെ നിരാഹാരം കിടന്നത് ഇപ്പോൾ ആണ് അറിഞ്ഞത്. മകന്റെ 41 കഴിഞ്ഞതിനുശേഷം അവരെ പോയി കാണണമെന്ന് ആഗ്രഹമുണ്ട്. അവരുടെ ആരോഗ്യസ്ഥിതി മോശമായി എന്നറിയുന്നു. അവരോടുള്ള ഏക അപേക്ഷ നിരാഹാരം അവസാനിപ്പിക്കണമെന്നാണെന്നും ജയപ്രകാശ് വിശദമാക്കി.
