ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വച്ചാണ് മരണം. അസുഖം മൂര്‍ച്ഛിതിനെ തുടര്‍ന്ന് അവസാനകാലത്ത് അദ്ദേഹത്തിന് ശബ്ദം നഷ്ടമായ അവസ്ഥയിലായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കണ്ണൂര്‍ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലാണ് ജനനം. നൂറുകണക്കിന് മാപ്പിളപാട്ടുകള്‍ ആലപിക്കുകയും രചിക്കുകയും ചെയ്ത എരഞ്ഞോളി മൂസ. മാപ്പിളപാട്ട് ശാഖയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്. ഗ്രാമീണ കലാസമിതികളിലൂടെയാണ് എരഞ്ഞോളി മൂസ എന്ന ഗായകന്‍റെ വളര്‍ച്ച. പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ച അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകന്‍ കൂടിയായിരുന്നു. മൂന്നുറിലേറെ തവണ കലാപരിപാടികള്‍ക്കായി അദ്ദേഹം വിദേശത്ത് പോയിട്ടുണ്ട്. എല്ലാ റമദാന്‍ മാസത്തിലും അറബ് രാജ്യങ്ങളില്‍ തന്‍റെ മാപ്പിളപാട്ടുകളുമായി ആസ്വാദകരുടെ പ്രിയപ്പെട്ട മൂസ്സാക്ക എത്താറുണ്ടായിരുന്നു. അസുഖം മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും വിദേശത്തേക്ക് പോകാന്‍ സാധിക്കാഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ഒടുവിലൊരു റമദാന്‍ മാസത്തിലെ ആദ്യനാളില്‍ അദ്ദേഹം വിട വാങ്ങുകയാണ്.