സംസ്ഥാനത്തെ വോട്ടർപ്പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നടന്ന ഹിയറിംഗിലൂടെ 21130 പേരെ ഒഴിവാക്കി. മരണപ്പെട്ടവരും താമസം മാറിയവരും വിദേശ പൗരത്വം സ്വീകരിച്ചവരുമാണ് പട്ടികയിൽ നിന്ന് പുറത്തായത്. 

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഹിയറിംഗിലൂടെ 21130 പേർ ഇന്നുവരെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായി. ഇതിൽ 2804 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും, 1039 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും, 17287 പേർ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ വിശദമാക്കി. മതിയായ കാരണങ്ങളാൽ കൃത്യമായ പരിശോധനയിലൂടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിതെന്നും ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും ലിസ്റ്റിൽ നിന്ന് പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നിരീക്ഷകർക്കുള്ള പരിശീലനം ദില്ലിയിൽ തുടങ്ങി. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. ആകെ ആയിരത്തി നാനൂറ്റി നാല്പത്തി നാല് ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയോഗിച്ചത്. 714 പൊതു നിരീക്ഷകരെയും 233 പൊലീസ് നിരീക്ഷകരെയും 497 തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും സംസ്ഥാനങ്ങളിലേക്ക് പോകും. എസ്ഐആർ അടക്കമുള്ള വിഷയങ്ങൾ നിരീക്ഷകരോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ഇതിനിടെ എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചിരുന്നു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു.