അഭയകേസ്: 'ശിക്ഷ റദ്ദാക്കണം' ഹൈക്കോടതിയെ സമീപിച്ച് സിസ്റ്റർ സെഫിയും
ശിക്ഷ റദ്ദാക്കണമെന്നും കീഴക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി നാളെ പരിഗണിക്കും.
കൊച്ചി: അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഫാദർ തോമസ് കോട്ടൂരിന് പിന്നാലെയാണ് സെഫിയും കോടതിയെ സമീപിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്നും കീഴക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി നാളെ പരിഗണിക്കും.
28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ, കേസിന്‍റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതികൾ ആരോപിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.