ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ഇന്ന് എസ്ഐടിയുടെ തെളിവെടുപ്പ്. ബലാത്സംഗം നടന്നെന്ന്  പരാതിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിക്കും. പാലക്കാടും തെളിവെടുപ്പ് നടക്കും.

പത്തനംതിട്ട: ബലാത്സംഗ കേസിൽ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിക്കും. പാലക്കാടും തെളിവെടുപ്പ് നടക്കും. രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. മറ്റന്നാളാണ് രാഹുലിൻ്റെ ജാമ്യാക്ഷേ പരിഗണിക്കുന്നത്.

ബലാത്സംഗം നടന്നതായി പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ പ്രതിയെ എത്തിച്ച് തെളിവുകൾ ശേഖരിക്കും. യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയിൽ നൽകിയത്. പത്തനംതിട്ട എആർ ക്യാമ്പിൽ ഉള്ള പ്രതിയെ രണ്ടാം ദിനമായ ഇന്നും വിശദമായി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. തെളിവെടുപ്പിനിടെ യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കും.