അടിയന്തരാവസ്ഥയെക്കുറിച്ച് പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപം, ആർഎസ്എസ് നിരോധനം, ഗാന്ധി വധം, മുഗൾ ഭരണം എന്നിവയും പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഗവർണർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിൽ തെറ്റില്ല. ഒപ്പം ഗുജറാത്ത് കലാപവും ആർഎസ്എസ് നിരോധനവും ഗാന്ധി വധവും മുഗൾ ഭരണവും പഠിപ്പിക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു. അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനേക്കാള്‍ ആവശ്യം ഇതാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അക്കാലത്ത് രാജ്യത്ത് എന്താണു നടന്നതെന്ന് വരും തലമുറയും പഠിക്കണം. അതിക്രൂരമായ അതിക്രമങ്ങളുടെ ഉത്തരവാദികള്‍ ആരായിരുന്നുവെന്നും രാജ്യത്ത് ജനാധിപത്യത്തെ ചവിട്ടിമെതിച്ചത് ആരാണെന്നും അവര്‍ മനസിലാക്കണം. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്നും രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. അടിയന്തിരാവസ്ഥക്കാലത്ത് ഉണ്ടായ അതിക്രമങ്ങളെ അടിസ്ഥാനമാക്കി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ.