ശിവശങ്കറിന്‍റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റേയും സ്വപ്ന സുരേഷിന്‍റെയും പേരിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്ന സുരേഷ് പിന്നീട് മൊഴി നൽകിയതും ശിവശങ്കറിന് തിരിച്ചടിയായി

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും .

വൈദ്യ പരിശോധനക്ക് ശേഷമാകും ഇത്. ഇന്നലെ രാത്രിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിന്‍റെ മൂന്നാമത്തെ അറസ്റ്റാണിത് . സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളർ കടത്ത് കേസുകളിലായിരുന്നു നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. 

YouTube video player

തുടർച്ചയായി മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യൽ . അതിനൊടുവിൽ ഇന്നലെ രാത്രി 11.45ഓടെ ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. യുഎഇയുടെ സഹായത്തോടെ നിർധനർക്കായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള കരാർ യൂണിടാക്കിന് കിട്ടാൻ കോഴ വാങ്ങി എന്നതാണ് കേസ്. കരാർ ലഭിക്കാൻ, 4 കോടി 48 ലക്ഷം രൂപ കോഴയായി നൽകിയെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്‍റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റേയും സ്വപ്ന സുരേഷിന്‍റെയും പേരിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്ന സുരേഷ് പിന്നീട് മൊഴി നൽകിയതും ശിവശങ്കറിന് തിരിച്ചടിയായി. ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തിലും ഇഡിയോട് ശിവശങ്കർ സഹകരിച്ചില്ല. ലോക്കറിനെ കുറിച്ച് അറിയില്ലെന്നും ആരോപണങ്ങൾ കെട്ടുകഥയാണെന്നും വാദിച്ചു. എന്നാൽ ശിവശങ്കറിനെതിരായ കൃത്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്

ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി , തിങ്കൾ , ചൊവ്വ ദിവസങ്ങളിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. വൈദ്യ പരിശോധനകൾക്ക് ശേഷം ശിവശങ്കറെ കോടതിയിൽ ഹാജരാക്കും . ഇക്കഴിഞ്ഞ ജനുവരി 31ന് ആണ് ശിവശങ്ക‍‍ർ സ‍ർവീസിൽ നിന്ന് വിരമിച്ചത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയെ സ്വാ​ഗതം ചെയ്യുന്നുവെന്ന് മുൻ എംഎൽഎ അനിൽ അക്കര പ്രതികരിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആരാണ് എം ശിവശങ്കർ

പിണറായി സര്‍ക്കാരിലെ പരമോന്നത പദവിയിൽ നിന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിൽ വരെ എത്തി വിവാദച്ചുഴികളിൽ വീണ് പോയ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് എം.ശിവശങ്കര്‍. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നായിരുന്നു സർവ്വീസിലെ പടിയിറക്കം. ഒന്നാം പിണറായി സര്‍ക്കാരിൽ എല്ലാം എം ശിവശങ്കറായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സ്വപ്ന പദ്ധതികൾക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിൻ, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ, എന്തിലും ഏതിലും മുഖ്യമന്ത്രി ഉപദേശം തേടിയും ഏതു വകുപ്പിലും ഇഷ്ടം പോലെ ഇടപെട്ടും നയപരമായ വിഷയങ്ങളിൽ പോലും വളയമില്ലാതെ ചാടിയും കാര്യം നടത്തുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ സൂപ്പര്‍ സെക്രട്ടറി.

ആരും പ്രതീക്ഷിക്കാത്ത നേരത്താണ് വിവാദങ്ങൾ എം ശിവശങ്കറിനെ അടിച്ചിടുന്നത്. സ്പ്രിംഗ്ളർ മുതൽ ബെവ്കോ ആപ്പ് വരെ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങൾ കത്തിപ്പടര്‍ന്നപ്പോഴെല്ലാം ശിവശങ്കറായിരുന്നു കേന്ദ്രബിന്ദു. പ്രതിപക്ഷത്തിന്റെ പടപ്പുറപ്പാടോ പാര്‍ട്ടിക്കും മുന്നണിക്കും അകത്തുയര്‍ന്ന മുറുമുറുപ്പോ പക്ഷെ മുഖ്യമന്ത്രി കണക്കിലെടുത്തില്ല. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് പറ്റി സ്വര്‍ണ്ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞുമില്ല. 

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നൽകാൻ ഇടപെട്ടെന്ന കണ്ടെത്തലോടെ സസ്പെൻഷൻ. ഒടുവിൽ വിശ്വസ്തന് വിലങ്ങ് വീണപ്പോൾ മാത്രം മുഖ്യമന്ത്രി പതറി. എം ശിവശങ്കര്ർ 98 ദിവസം ജയിലിൽ. ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകത്തിനെതിരെ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വൻ വെളിപ്പെടുത്തലുകൾ. അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് നടപടി ഉണ്ടായില്ല. ശിവശങ്കര്‍ ഇടപെട്ട കേസുകളിലെല്ലാം മെല്ലെപ്പോക്കെന്നാണ് ആക്ഷേപം, സര്‍വ്വീസിൽ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവിൽ ശിവശങ്കറിന് നൽകിയതും ഭേദപ്പെട്ട പരിഗണനയാണ്.

ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസ്; എം ശിവശങ്കർ അറസ്റ്റിൽ