കൊച്ചി നഗരത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറുപേർ അറസ്റ്റിലായി. തൃപ്പൂണിത്തുറയിലെ റിസോർട്ടിൽ നിന്നും കരിമുകളിലെ വീട്ടിൽ നിന്നുമായി എം.ഡി.എം.എ, എക്സ്റ്റസി ഗുളികകൾ എന്നിവ പിടിച്ചെടുത്തു. ലഹരി ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കൊച്ചി: എറണാകുളം നഗരത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറുപേർ പിടിയിലായി. തൃപ്പൂണിത്തുറയിലെ റിസോർട്ടിൽ നിന്നും കരിമുകളിലെ വീട്ടിൽ നിന്നുമായി എം.ഡി.എം.എ, എക്സ്റ്റസി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ഷാഹിൻഷാ എന്നിവരുടെ മേൽനോട്ടത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് ഈ ഓപ്പറേഷൻ നടത്തിയത്.

തൃപ്പൂണിത്തുറ പേട്ട ഭാഗത്തുള്ള 'അക്വേറിയ ദ ബുട്ടീക്' റിസോർട്ടിലെ 208-ാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കൾ പിടിയിലായത്. തൃക്കാക്കര സ്വദേശി ഉനൈസ് (34), കണ്ണാടിക്കാട് സ്വദേശി റോനിഷ് ആൻ്റണി (28), തൃപ്പൂണിത്തുറ സ്വദേശി അക്വീൻ ഷിബു (22) എന്നിവരെയാണ് 11.13 ഗ്രാം എക്സ്റ്റസി ഗുളികകളും 6.10 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്പലമേട് കരിമുകൾ ഭാഗത്തുള്ള ഫാക്ട് കോളനിയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 19.720 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പുത്തൻകുരിശ് കരിമുകൾ സ്വദേശികളായ അഖിൽ അപ്പു (30), സൂരജ് സുനിൽ (27), അഭിഷേക് (28) എന്നിവരാണ് ഇവിടെ നിന്നും പിടിയിലായത്. ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 8,370 രൂപയും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ലഹരി ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


