വൈകീട്ട് ഏഴിന് ദര്‍ബാര്‍ ഹാളിലാണ് ഔദ്യോഗിക സമാപന ചടങ്ങ് നടക്കുക. 2027 ഡിസംബര്‍ 12നാണ് ഏഴാംപതിപ്പ് തുടങ്ങുന്നത്.
കൊച്ചി: കൊച്ചി മുസ്‌രിസ് ബിനാലെയുടെ ആറാം പതിപ്പ് കൊടിയിറങ്ങി. ഏഴ് ലക്ഷത്തോളം പേര്‍ക്ക് കലാവിരുന്ന് ഒരുക്കിയാണ് ബിനാലെ കൊടിയിറങ്ങുന്നത്. ഉച്ചയ്ക്ക് 12ന് മുഖ്യവേദിയായ ആസ്പിൻ വാളിൽ ക്യൂറേറ്റര്‍ നിഖിൽ ചോപ്രയാണ്, ബിനാലെയുടെ കൊടിയിറക്കിയത്. അവസാന ദിനമായതിനാൽ, പ്രവേശനം സൗജന്യമാണ്. അഞ്ചുമണിവരെ വേദികളിൽ പ്രവേശനമുണ്ടാകും. വൈകീട്ട് ഏഴിന് ദര്‍ബാര്‍ ഹാളിലാണ് ഔദ്യോഗിക സമാപന ചടങ്ങ് നടക്കുക. 2027 ഡിസംബര്‍ 12നാണ് ഏഴാംപതിപ്പ് തുടങ്ങുന്നത്. അതേസമയം കലയ്ക്കൊപ്പം വിവാദങ്ങളും ഇടംപിടിച്ചതായിരുന്നു ആറാം പതിപ്പ്.
110 നാൾ നീണ്ടു നിന്ന കലാദിനങ്ങൾ. കൂടുതൽ ജനകീയമായ കലാവിഷ്കരങ്ങൾ ഇടംപിടിച്ച പതിപ്പിലേക്ക് പല സ്ഥലങ്ങളിൽ നിന്നുമായി ആളൊഴുകി. 22 ഇടങ്ങളിൽ വേദികൾ ഒരുക്കിയിരുന്നു. കൊച്ചിയും മട്ടാഞ്ചേരിയുമായിരുന്നു മുൻ വേദികൾ. ഇത്തവണ വില്ലിങ് ടൺ ഐലൻഡ് കൂടി വേദിയായപ്പോൾ, സ്വീകാര്യത കൂടി. സാമ്പത്തിക പരാധീനതകളും മറിടകടക്കാനായ പതിപ്പാണ് അവസാനിക്കുന്നത്. അതേസമയം ബിനാലെയുടെ തലപ്പത്തുണ്ടായിരുന്ന ബോസ് കൃഷ്ണമാചാരി ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. പോഷ് ആക്ടിൻ്റെ പരിധിയിൽ വരുന്ന പരാതിയുടെ പുറത്തായിരുന്നു രാജി. ബിനാലെ തീരാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവന്നത്.


