ഇവിടൊന്നും കിട്ടിയില്ല,ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് ഒരാഴ്ച,ഉത്തരവ് വൈകുന്നു
900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാലതാമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്ന് സൂചന. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡലപര്യടനത്തിന് മുൻപെങ്കിലും തുക വിതരണത്തിനെത്തിക്കാൻ കൊണ്ടു പിടിച്ച പരിശ്രമം നടക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ച് ഉത്തരവ് വൈകുന്നു . പെൻഷൻ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാലതാമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡലപര്യടനത്തിന് മുൻപെങ്കിലും തുക വിതരണത്തിനെത്തിക്കാൻ കൊണ്ടു പിടിച്ച പരിശ്രമം നടക്കുകയാണ്.
നാല് മാസത്തെ പെൻഷനാണ് നിലവിൽ കുടിശിക. ഇടതു സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം ഇത്രവലിയ കുടിശിക വരുന്നതും ഇതാദ്യം. പ്രതിസന്ധി കാലത്തെ സര്‍ക്കാര്‍ മുൻഗണനകളെ കുറിച്ച് വലിയ വിമര്‍ശനങ്ങൾ ഉയരുന്നതിനിടയാണ് ഒരുമാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചെന്ന് ധനവകുപ്പ് അറിയിച്ചതും 900 കോടി വകയിരുത്തിയെന്ന് ധനമന്ത്രി ഫേസ് ബുക്ക്പോസ്റ്റിട്ടതും. ആഴ്ച ഒന്നായിട്ടും എന്ന് കൊടുക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഇല്ല.
തുക സമാഹരിച്ചെടുക്കുന്നതിൽ വന്ന കാലതാമസത്തെ തുടര്‍ന്നാണ് ഉത്തരവ് വൈകുന്നതെന്നാണ് വിവരം. എന്നാൽ മസ്റ്ററിംഗ് നടത്താത്തവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി എത്ര പേര്‍ക്ക് ക്ഷേമപെൻഷൻ നൽകാനുണ്ടെന്നതിന്‍റെ കണക്കെടുപ്പ് വൈകുന്നതിനാലാണ് ഉത്തരവ് ഇറക്കാത്തതെന്നാണ് ധനവകുപ്പ് വിശദീകരണം. ഉടനുണ്ടാകുമെന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ പെൻഷൻ തുക ഗുണഭോക്താക്കളുടെ കയ്യിലെത്തുമെന്നും ധനവകുപ്പ് വിശദീകരിക്കുന്നു. 50,90390 പേരാണ് നിലവിൽ ലിസ്റ്റിലുള്ളതെന്നാണ് ഇന്നലെ തദ്ദേശ വകുപ്പ് പറഞ്ഞ കണക്ക്. പെൻഷൻ കിട്ടുന്ന ഓരോരുത്തർക്കും 6400 രൂപ വീതമാണ് ഇപ്പോള്‍ കിട്ടാനുള്ളത്. പെൻഷൻകാർ അടക്കം അടിസ്ഥാന ജനവിഭാഗങ്ങളിൽ അസംതൃപ്തിയുണ്ടാക്കുന്നത് വലിയ തിരിച്ചടിയാണെന്ന് സിപിഎം നേതൃയോഗത്തിലും വിമർശനം ഉയർന്നിരുന്നു