Kerala Rains| സാബുവിന് ആശ്വാസം; വീട്ടിലേക്ക് വീണ മണ്ണ് മാറ്റാന്‍ കളക്ടർ ഇടപെടൽ
15 ദിവസത്തിനകം മാറ്റണമെന്ന് ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടർ കർശന നിർദ്ദേശം നല്‍കി. മണ്ണ് മാറ്റി സംരക്ഷണഭിത്തി നിർമ്മിച്ചു നൽകണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
കോട്ടയം: ടൺ കണക്കിന് മണ്ണ് (soil) വീട്ടിലേക്ക് വീണതിനെ തുടർന്ന് പ്രതിസന്ധിയിലായ കോട്ടയം (kottayam) പൊൻകുന്നത്തെ സാബുവിനും കുടുംബത്തിനും ആശ്വാസം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ കളക്ടറുടെ (collector) ഇടപെടൽ. 15 ദിവസത്തിനകം മണ്ണ് മാറ്റി സംരക്ഷണഭിത്തി നിർമിച്ച് നൽകണമെന്ന് ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടർ കർശന നിർദ്ദേശം നൽകി.
മണ്ണ് നിയമാനുസൃതം ലേലം ചെയ്തു ജിയോളജി വകുപ്പിൽ നൽകേണ്ട റോയൽറ്റി തുക കണ്ടെത്തണം. മണ്ണ് നീക്കം ചെയ്യാൻ വേണ്ട അനുമതി ജിയോളജി വകുപ്പ് നൽകണമെന്നും കളക്ടർ നിർദേശിച്ചു. ലേലത്തുകയിലെ ബാക്കി ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കിയാൽ മാത്രം ക്ഷേത്രം ട്രസ്റ്റിന് നൽകണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടൽ കാരണവും നിയമക്കുരുക്ക് കൊണ്ടും കഴിഞ്ഞ 16ന് വീട്ടിലേക്ക് അടർന്നുവീണ മണ്ണ് മാറ്റാൻ സാബുവും കുടുംബവും ദുരിതത്തിലായിരുന്നു.
കോട്ടയത്തിന്‍റെ കിഴക്കോരം ആകെ അന്താളിച്ച അതേദിവസം തന്നെയാണ് ചെറുക്കടവ് പഞ്ചായത്തിലെ സാബുവിന്‍റെ സ്വപ്നങ്ങൾക്ക് മേൽ മണ്ണ് പതിച്ചതും. ഒക്ടോബർ പതിനാറിലെ കനത്ത മഴയിൽ തൊട്ടടുത്ത ഉയരമുള്ള പറമ്പ് സാബുവിന്‍റെ വീട്ടിലേക്ക് അടർന്നുവീണു. വീടിന്‍റെ കരുത്ത് കുടുംബത്തിന് രക്ഷയായി. പക്ഷേ ഉപജീവനമാർഗമായിരുന്ന വർക്ക്ഷോപ്പ് നാമാവശേഷമായി. വീടിന്‍റെ ഭിത്തിയിൽ ഇടിച്ച് നിൽക്കുന്ന ടൺ കണക്കിന് മണ്ണാണ് ഇപ്പോൾ ഈ കുടുംബത്തിന്‍റെ വേദന.