സോളാർ കേസിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർ ബലിയാടായെന്ന് അഡ്വ.ഫെനി ബാലകൃഷ്ണൻ
സോളാർ ചൂടേറ്റവരിൽ ആരൊക്കെയാണ് നിരപരാധികൾ, ആരൊക്കെയാണ് ഇനിയും പുറത്തുവരാനുള്ള പ്രമുഖർ. സസ്പെൻസ് പുറത്തുവിടാൻ ഫെനി തയ്യാറാണ്. പക്ഷേ കൃത്യമായ അന്വേഷണവും സുരക്ഷയും ഉറപ്പാക്കണം.
ആലപ്പുഴ: സോളാർ തട്ടിപ്പ് കേസിൽ ഉമ്മൻചാണ്ടി അടക്കം പല രാഷ്ട്രീയനേതാക്കളും ബലിയാടായെന്നും തെറ്റ് ചെയ്ത വമ്പന്മാർ രക്ഷപ്പെട്ടെന്നും സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചാൽ കൂടുതൽ വെളിപ്പെടുത്താമെന്ന് ഫെനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സോളാർ കേസിന്‍റെ തുടക്കം മുതൽ ഉയർന്നു കേട്ട പേരാണ് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍റേത്. ആദ്യം സരിത എസ് നായരുടെ വിശ്വസ്തൻ പിന്നീട് സരിതയുമായി ഉടക്കി പിരിഞ്ഞു ഫെനി. വർഷങ്ങൾക്കിപ്പുറം ഫെനി ബാലകൃഷ്ണന് എന്താണ് പറയാനുള്ളത്.
സോളാർ വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായത് സരിത എസ് നായരുടേതായി പുറത്തുവന്ന കത്തുകളിലൂടെയാണ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം നിരവധി നേതാക്കൾ കുടുങ്ങി. പക്ഷെ വർഷങ്ങൾക്കിപ്പുറം ഫെനി പറയുന്നത് കാണാമറയത്ത് ഇനിയും പ്രമുഖരുണ്ടെന്നാണ്. കേട്ടെതെല്ലാം സത്യവുമല്ല.
സോളാർ ചൂടേറ്റവരിൽ ആരൊക്കെയാണ് നിരപരാധികൾ, ആരൊക്കെയാണ് ഇനിയും പുറത്തുവരാനുള്ള പ്രമുഖർ. സസ്പെൻസ് പുറത്തുവിടാൻ ഫെനി തയ്യാറാണ്. പക്ഷേ കൃത്യമായ അന്വേഷണവും സുരക്ഷയും ഉറപ്പാക്കണം.
ഒരുകാലത്ത് സരിയുടെ വലംകയ്യായിരുന്ന ഫെനി പിന്നെ പിരിഞ്ഞു. ജീവന് വരെ ഭീഷണിയുണ്ടായതോടെയായിരുന്നു പിന്മാറ്റമെന്ന് ഫെനി വിശദീകരിക്കുന്നു. സോളാറിലെ പല കേസുകളിലും വക്കാലത്ത് ഒഴിഞ്ഞിട്ടുമില്ല.
സരിതക്കൊപ്പം ഫെനിയുടെയും വാക്കുകൾ ഒരു കാലത്ത് രാഷ്ട്രീയകേരളത്തെ പിടിച്ചുകുലുക്കി. കേസുകൾ ആറിത്തണുത്തിരിക്കെയാണ് ഇനിയും പലതും കയ്യിലുണ്ടെന്ന് തുറന്ന് പറച്ചിലുമായുള്ള ഫെനിയുടെ രംഗപ്രവേശം.