'സോളാർ കേസ് അടഞ്ഞ അധ്യായം'; ഗൂഢാലോചന കേസിൽ അന്വേഷണം വേണമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ കുഞ്ഞാലിക്കുട്ടി
ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സോളാർ കേസ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന എന്ന് പറഞ്ഞ് വീണ്ടും സോളാറിൽ ആണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സോളാർ ഗൂഢാലോചന കേസിൽ അന്വേഷണം വേണമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. അതേസമയം മന്ത്രിസഭ പുനഃസംഘടനയെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മന്ത്രിമാരെ മാറ്റിയാൽ കേരളത്തിലെ പ്രശ്നങ്ങൾ മാറില്ലെന്നും കേരളത്തിന്റെ വരുമാനം ഇല്ലാതെയായെന്നും വികസനം മുരടിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം സോളാർ കേസിന് പിന്നിൽ കോൺഗ്രസിലെ തർക്കമാണെന്നും ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസാണെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലാത്ത വിഷയമാണെന്നും എൽഡിഎഫോ സിപിഎമ്മോ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിയേയും സർക്കാരിനെയും പ്രശ്നത്തിലാക്കാൻ ഉള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
Also Read: കേരളത്തിലേത് പോക്കണംകെട്ട പ്രതിപക്ഷം: ഇപി ജയരാജൻ
മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒന്നിച്ചിരുന്നാണ് 2021ലെ ധാരണ ഉണ്ടാക്കിയത്. മന്ത്രിസഭ എങ്ങനെയായിരിക്കണമെന്നും വകുപ്പ് വിഭജനമെങ്ങനെയായിരിക്കണമെന്നും അന്നേ തീരുമാനിച്ചതാണ്. അത് ഐക്യകണ്ഠേന്നെ അംഗീകരിച്ച ധാരണയാണെന്നും ഇപി പറഞ്ഞു. എല്ലാ പാർട്ടികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാനാകില്ലെന്നും സിപിഎം മന്ത്രിമാരുടെ മാറ്റം ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാകണമെന്ന കോവൂർ കുഞ്ഞുമോന്റെ ആവശ്യത്തിന് പാർട്ടി നേതാവെന്ന നിലയിൽ കോവൂരിന് മന്ത്രിസ്ഥാനം ഡിമാന്റ് ചെയ്യാമെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.