'ചിലർ മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നു, കുടിയേറ്റക്കാർ കാട്ടുകള്ളൻമാരല്ല': മാർ റാഫേൽ തട്ടിൽ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുട കുടുംബങ്ങളുടെ സർക്കാർ ഉചിതമായ രീതിയിൽ ചേർത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: ഓശാന സന്ദേശത്തിലും മനുഷ്യ മൃഗസംഘർഷം പരാമർശിച്ച് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ലെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കുടിയേറ്റക്കാർ കാട്ടുകള്ളന്മാർ അല്ല.നാട്ടിൽ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാർ. അത് കൊണ്ട് പരിഗണന അർഹിക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുട കുടുംബങ്ങളുടെ സർക്കാർ ഉചിതമായ രീതിയിൽ ചേർത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് നടവയൽ ഹോളിക്രോസ് തീർഥാടന കേന്ദ്രത്തിലെ ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് നേതൃത്വം നൽകി.
എറണാകുളത്തും വിവിധ പള്ളികള്‍ പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും നടന്നു. തിരുവാങ്കുളം യാക്കോബായാ ബിഷപ് ഹൗസിലെ ചാപ്പലില്‍ നടന്ന ചടങ്ങുകള്‍ക്ക് യാക്കോബായ സഭ മലങ്കര മെത്രോപൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് നേതൃത്വം നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ കൊച്ചി സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ.ഷൈന്‍ വടക്കന്‍ പറവൂര്‍ സെന്‍റ് ജോസഫ് കൊത്തലെന്‍ഗോ പള്ളിയിലും കുരുത്തോല പെരുന്നാളില്‍ പങ്കെടുത്തു.
ഇടുക്കിയിലെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായർ ആഘോഷിച്ചു. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ വാഴത്തോപ്പ് സെൻറ് ജോർജ്ജ് കത്തീഡ്രൽ പള്ളിയിൽ ശുശ്രൂഷകർക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്ൻസ് മേജർ ആർക്ക് എപ്പിസക്കോപ്പൽ പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് നെടുങ്കണ്ടം സെൻറ് സെബസ്റ്റ്യൻസ് പള്ളിയിലും എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജ് മൂന്നാർ പള്ളിയിലും ഓശാന ഞായർ ചടങ്ങുകളിൽ പങ്കെടുത്തു. പള്ളികളിൽ കുരുത്തോലയുമായി പ്രദക്ഷിണവും നടന്നു.