Sorcery: നൂർജഹാന്റെ മകൾ മരിച്ചതും മന്ത്രവാദ ചികിത്സയെ തുടർന്ന്, ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് ബന്ധു
''ഒന്നര വയസുകാരിയായ മകൾക്ക് തലയ്ക്ക് ട്യൂമർ ബാധിച്ചിട്ടും ചികിത്സ നൽകിയില്ല. അന്നും മന്ത്രവാദ ചികിത്സയാണ് നടത്തിയത്. ആശുപത്രിയിൽ കൊണ്ടുപോകാൻ ജമാൽ അനുവദിച്ചില്ല'
കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടർന്ന് (Sorcery) കോഴിക്കോട് കല്ലാച്ചി (Kallachi) സ്വദേശി നൂർജഹാൻ (Noorjahan) മരിച്ച സംഭവത്തിന് പിന്നാലെ ഭർത്താവ് ജമാലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. നൂർജഹാന്റെ ഒരു മകളും ചികിത്സ കിട്ടാതെ മരിച്ചെന്ന് കുടുംബം ആരോപിച്ചു. ഒന്നര വയസുകാരിയായ മകൾക്ക് തലയ്ക്ക് ട്യൂമർ ബാധിച്ചിട്ടും ചികിത്സ നൽകിയില്ല. അന്നും മന്ത്രവാദ ചികിത്സയാണ് നടത്തിയത്. ആശുപത്രിയിൽ കൊണ്ടുപോകാൻ ജമാൽ അനുവദിച്ചില്ലെന്നും ചികിത്സ കിട്ടാതെയാണ് ഒന്നരവയസുണ്ടായിരുന്ന മകൾ മരിച്ചതെന്നും നൂർജഹാന്റെ ഉമ്മ കുഞ്ഞായിഷ പറഞ്ഞു.
ഇന്നലെയാണ് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാൻ മന്ത്രവാദ ചികിത്സയെ തുടർന്ന് മരിച്ചത്. ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും, അവിടെവച്ച് ചികിത്സ കിട്ടാതെ മരിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നൂർജഹാന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു പോസ്റ്റ്‌മോർട്ടം നടത്തും.
ആശുപത്രിയിൽ കൊണ്ടുപോയില്ല, മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചുവെന്ന് ബന്ധുക്കൾ
കഴിഞ്ഞ ഒരു വർഷമായി നൂർജഹാന് തൊലിപ്പുറമെ വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. എന്നാല്‍ രോഗം കലശലായപ്പോൾപോലും ജമാല്‍ ഭാര്യക്ക് ആശുപത്രി ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. നേരത്തെ ജമാലിന്‍റെ എതിർപ്പവഗണിച്ച് ബന്ധുക്കൾ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു, പക്ഷേ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല. ചൊവ്വാഴ്ച വൈകീട്ട് വൈകീട്ട് ഭാര്യയെയുംകൊണ്ട് ആലുവയിലെക്ക് പോയ ജമാല്‍ പുലർച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിച്ചു. ആശുപത്രി ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നടത്തിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. നൂർജഹാന്‍റെ ഉമ്മയും ബന്ധുവുമാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്.