ഓമാനൂർ ആൾക്കൂട്ട ആക്രമണം: കേസ് അന്വേഷണത്തിന് പ്രത്യേക സംഘം
ആൾക്കൂട്ട ആക്രമണം ഒരു തരത്തിലും അനുവദിക്കാനാവില്ലെന്നും ഓമനൂരിലെ സംഭവത്തിൽ കുറ്റക്കാരെ മുഴുവൻ പിടികൂടുമെന്നും എസ്പി പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾ കൂടി വരുന്നതിൽ സോഷ്യൽ മീഡിയക്കും പങ്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മലപ്പുറം: മലപ്പുറം ഓമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം. മലപ്പുറം ഡിവൈഎസ്പി പി പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ചുമതല നൽകുമെന്ന് എസ്പി യു അബ്ദുൾ കരീം മാധ്യമങ്ങളോട് പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം ഇന്ന് തന്നെ ചുമതലയേൽക്കും. ആൾക്കൂട്ട ആക്രമണം ഒരു തരത്തിലും അനുവദിക്കാനാവില്ലെന്നും ഓമനൂരിലെ സംഭവത്തിൽ കുറ്റക്കാരെ മുഴുവൻ പിടികൂടുമെന്നും എസ്പി പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾ കൂടി വരുന്നതിൽ സോഷ്യൽ മീഡിയക്കും പങ്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Also:തട്ടിക്കൊണ്ടു പോയെന്ന കഥ മെനഞ്ഞ് മലപ്പുറത്തെ പതിനാലുകാരൻ: യുവാക്കൾക്ക് ക്രൂരമർദനം
വീട്ടിലും സ്കൂളിലും അടക്കമുള്ള പല പ്രശ്നങ്ങളും കുട്ടികളെ ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഗൗരവമായി കാണണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുതിർന്നവർ കൂടുതൽ ജാഗ്രത കാണിക്കണമെന്നും എസ്പി വ്യക്തമാക്കി. അതേസമയം ഇതുവരെയുള്ള കേസന്വേഷണത്തിൽ തൃപ്തരാണെന്ന് പരിക്കേറ്റ യുവാക്കളുടെ ബന്ധുക്കൾ പ്രതികരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാക്കൾ സുഖം പ്രാപിച്ച് വരികയാണ്.