വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിലും കുട്ടനാട് അവധി വിവാദത്തിലും മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണമില്ലെന്നും ഉമാ തോമസ് മികച്ച അംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ രേഖകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന - കേന്ദ്ര സർക്കാരുകൾ കാര്യങ്ങൾ അറിയണം. സംസ്ഥാന സർക്കാർ അറിയാതെ ഒന്നും ചെയ്യാൻ പാടില്ല. നിബന്ധനകൾ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോകണം. ഭൂമി അന്യാധീനപ്പെട്ട് പോകരുത്. മുഖ്യമന്ത്രി പറഞ്ഞത് പൂർണ്ണമായും താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
കത്ത് ലഭിച്ചാൽ എടുക്കേണ്ട നിലപാട് സർക്കാരാണ് പറയേണ്ടത്. ഒരു കാലഘട്ടത്തിൽ ഭൂമി നൽകി. ആ ഭൂമി ചിലരുടെ കൈയിൽ മാത്രം നിലനിൽക്കുന്നത് ശരിയല്ല. കരാർ പാലിച്ച് മുന്നോട്ടുപോകണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. സഭയിൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിഷയത്തിലും സ്പീക്കര്‍ പ്രതികരിച്ചു. സഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ല. റീസണബിൾ നിയന്ത്രണം ഉണ്ടാകണം. സഭയല്ലേ, ജനങ്ങളുടെ വകയാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കുട്ടനാട് അവധി വിവാദത്തിൽ ശ്രദ്ധേയമായ പ്രതികരണമാണ് തിരുവഞ്ചൂരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നിയമസഭയിലേത് പവർഫുൾ മൈക്കാണ്. ചില കാര്യങ്ങൾ കേട്ടെന്ന് ഇരിക്കും. നിയമസഭയുടെ രേഖയിൽ വരുന്നതിന് മാത്രമാണ് പ്രാധാന്യമുള്ളത്. ഇരിക്കുന്ന സീറ്റിൽ ഇരുന്ന് സംസാരിച്ചാൽ മാത്രമേ നിയമസഭാ രേഖകളിൽ വരു. മൈക്ക് ഓഫ് ആകുമ്പോൾ എന്തെല്ലാം പറയും. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പുറത്ത് മറ്റൊരു വിശദീകരണം വേണ്ടെന്നും നിയമസഭാ രേഖയിൽ മുഖ്യമന്ത്രി അവസാനം പറഞ്ഞ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻമന്ത്രി കെ രാജനെ താൻ പ്രോത്സാഹിപ്പിച്ചതേ ഉള്ളൂ. സഭ നടുത്തളത്തിൽ നടക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഉണ്ട്. ഉമാ തോമസ്, ഉമാ തോമസിന്‍റെ സീറ്റിൽ ആണ് ഇരുന്നത്. ഉമ്മ തോമസിന്‍റെ സീറ്റിന് മുന്നിലൂടെ നടന്നു പോകുന്ന ആളുകളെ കുറിച്ചാണ് താൻ പറഞ്ഞത്. ഏറ്റവും നല്ല നിയമസഭാ അംഗങ്ങളിൽ ഒരാളാണ് ഉമാ തോമസെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.


