സ്ഥാനാർത്ഥികളുടെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച 3 തദ്ദേശ വാർഡുകളിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞത്തടക്കമാണ് വോട്ടെടുപ്പ്. വിഴിഞ്ഞം വാർഡിലെ ജയം തിരുവനന്തപുരം കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്. 

ഈ വാർഡുകളിൽ നിലവിൽ സ്ഥാനാർത്ഥികളായവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും.

അതേസമയം തിരുവനന്തപുരം കോർപറേഷനിൽ കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് വിഴിഞ്ഞം വാർഡിൽ ജയിക്കേണ്ടതുണ്ട്. 101 അംഗ കൗൺസിലിൽ 50 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചിരിക്കുന്നത്. ഇടതുപക്ഷം 29 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ നില മെച്ചപ്പെടുത്തിയ യുഡിഎഫ് സീറ്റ് നില 19 ആക്കി ഉയർത്തി. രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്. പൊതുസ്വതന്ത്രനെ പുറത്ത് നിന്ന് പിന്തുണച്ച് യുഡിഎഫും എൽഡിഎഫും ചേർന്ന് ഭരണം അട്ടിമറിക്കാനുള്ള സാധ്യതകളെ അകറ്റിനിർത്തണമെങ്കിൽ വിഴിഞ്ഞം വാർഡിൽ ബിജെപിക്ക് ജയിക്കേണ്ടതുണ്ട്.