സത്യപ്രതിജ്ഞാ വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പിതാവിന്റെ പൂർണ്ണമായ പേര് ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ അദ്ദേഹത്തെ പിന്തുണച്ച് കവി ശ്രീകുമാരൻ തമ്പി രംഗത്ത്. ഇത് പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന ഒരു മകന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേളയിൽ മുഖ്യമന്ത്രി വിഡി സതീശൻ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സ്വന്തം പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന ഒരു പുത്രന്റെ കടമയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ശ്രീകുമാരൻ തമ്പി തന്റെ കുറിപ്പിൽ വ്യക്തമാക്കി. താൻ സത്യപ്രതിജ്ഞാ ചടങ്ങിൽ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമർശനങ്ങളോട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ വൈകാരികമായാണ് പ്രതികരിച്ചത്.

അച്ഛന്റെ പേര് പറയാനായാണ് താൻ അത് വായിച്ചതെന്നും അമ്മയെ മനസ്സിൽ ഓർത്തെന്നും അദ്ദേഹം പറഞ്ഞു. അവിടെ സാഹചര്യമുണ്ടായിരുന്നെങ്കിൽ അമ്മയുടെ പേരും പറയുമായിരുന്നുവെന്നും അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് തനിക്ക് സന്തോഷവും അഭിമാനവുമാണെന്ന് സതീശൻ വ്യക്തമാക്കി. സതീശന്റെ പിതാവ് വടശ്ശേരിൽ ദാമോദര മേനോന്റെയും അമ്മ വിലാസിനി അമ്മയുടെയും കുറിച്ചുള്ള ഓർമ്മകളും ശ്രീകുമാരൻ തമ്പി പങ്കുവച്ചു.
വി.ഡി. സതീശൻ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച "ആദം നീ എവിടെയാകുന്നു?" എന്ന പുസ്തകത്തെക്കുറിച്ചും ശ്രീകുമാരൻ തമ്പി കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. വിവിധ ക്രിസ്തുമത സമ്മേളനങ്ങളിൽ സതീശൻ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണിത്. ബൈബിൾ വായനയിലൂടെ സായത്തമാക്കിയ യേശുക്രിസ്തുവിന്റെ ദർശനങ്ങളും ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സതീശനെ സ്വാധീനിച്ചിട്ടുണ്ടെന്നും, ജീവിതത്തിൽ പിന്തിരിഞ്ഞോടാതെ നിൽക്കാനുള്ള ആത്മവിശ്വാസം തന്നത് യേശുക്രിസ്തുവാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടെന്നും തമ്പി ചൂണ്ടിക്കാട്ടി.
ഒരു മാസം കൊണ്ട് ഒന്നാം പതിപ്പ് വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് താൻ വായിക്കുന്നതെന്നും തമ്പി പറഞ്ഞു. ക്രിസ്തുവിന്റെ ജീവിതവും ദർശനവും തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ശ്രീകുമാരൻ തമ്പി, താൻ എഴുതിയ "സത്യനായകാ മുക്തി ദായകാ..." എന്ന വരികളും കുറിപ്പിൽ പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ പേര് പറയലിനെതിരെ പ്രതിഷേധിക്കുന്ന 'റോമൻ കത്തോലിക്കാക്കാരനായ' യുവനേതാവും മറ്റുള്ളവരും ഈ പുസ്തകം വായിക്കുന്നത് സംശയങ്ങൾ മാറാൻ നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


