മാാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദമായിരുന്നു

കൊച്ചി : ശ്രീറാം വെങ്കിട്ടരാമൻ (sreeram venkita raman)സപ്ലൈക്കോയിൽ (supplyco)ചുമതലയേറ്റു. സപ്ലൈക്കോയിൽ ജനറൽ മാനേജരായിട്ടാണ് (general manager)ചുമതലയേറ്റത്. മാാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദമായിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല മജിസ്ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടർ പദവിയിൽ നിയമിച്ചതിനെതിരെയായിരുന്നു വിവാദം. വിവാദം കനക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എന്നാൽ വിമർശനങ്ങളും വിവാദങ്ങളും ശക്തിയാർജിച്ചതോടെ സ‍ർക്കാർ ഉത്തരവ് പിൻവലിക്കുകയായിരുന്നു. പിന്നീട് ഭക്ഷ്യ വകുപ്പിൽ സിവിൽ സപ്ലൈസിൽ ജനറൽ മാനേജരായി നിയമിക്കുകയായിരുന്നു

YouTube video player

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: മന്ത്രിസഭാ യോഗത്തിൽ പരാതിയുമായി മന്ത്രി, തിരിച്ചടിച്ച് മുഖ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയിൽ നിയമനം നൽകിയത് മന്ത്രിസഭാ യോഗത്തിലും ചർച്ചയായി. മന്ത്രിസഭ യോഗത്തിൽ ശ്രീറാമിന്റെ നിയമനത്തിൽ വകുപ്പ് മന്ത്രി ജി ആര്‍ അനിൽ എതിര്‍പ്പറിയിച്ചു. എന്നാൽ മുഖ്യമന്ത്രി , മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ ചര്‍ച്ചകൾ അവിടെ അവസാനിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ തന്റെ വകുപ്പിൽ സെക്രട്ടറിയായി നിയമിച്ചുവെന്നാണ് മന്ത്രി അനിൽ, മന്ത്രിസഭാ യോഗത്തിൽ പരാതിപ്പെട്ടത്. ഇതിനുള്ള മറുപടിയിലാണ് മന്ത്രിക്കെതിരായ തന്റെ അതൃപ്തി മുഖ്യമന്ത്രി പരസ്യമാക്കിയത്. ശ്രീറാമിന്റെ നിയമനം തന്നെ അറിയിക്കാതെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അനിൽ തനിക്ക് കത്ത് നൽകിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്ത വന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തി.

മന്ത്രിമാർക്ക് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രിക്ക് കത്ത് നൽകാമെന്നും മന്ത്രിക്ക് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ ആ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളിൽ വാർത്തയായി വന്നത് ശരിയായില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ച ഉണ്ടായില്ല.

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറൽ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നും വിവാദത്തിൽ പെട്ട വ്യക്തി വകുപ്പിൽ വരുന്നത് അറിയിച്ചില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി അറിയിച്ച് മന്ത്രി കത്തും നൽകിയിരുന്നു. ചീഫ് സെക്രട്ടറിയുടെ വകുപ്പുകളിലെ ഇടപെടലിനെതിരെ ഇതിന് മുൻപും മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പ്രതിഷേധം അറിയിച്ചിരുന്നു.