കിറ്റെക്സിന് ശ്രീലങ്കയില്‍ നിന്ന് ക്ഷണം; മികച്ച സൗകര്യങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം, ചര്‍ച്ച നടത്തി
കമ്പനിയ്ക്ക് ശ്രീലങ്കയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാമെന്നാണ് വാഗ്ദാനം. ശ്രീലങ്കൻ ഡെ.ഹൈക്കമ്മീഷണർ ദ്വരൈ സാമി സാബു ജേക്കബുമായി ചർച്ച നടത്തി.
കൊച്ചി: കിറ്റെക്സിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ച് ലങ്കൻ സർക്കാർ. കിറ്റെക്സിന്‍റെ 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്ക് ശ്രീലങ്ക പൂർണ പിന്തുണ വാദ്ഗാനം ചെയ്തു. ലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ദുരൈ സാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി കിറ്റക്സ് എംഡി സാബു ജേക്കബുമായി ചർച്ച നടത്തി. കമ്പനിയ്ക്ക് ലങ്കയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാമെന്ന് വെങ്കിടേശ്വരൻ ഉറപ്പ് നൽകി. കയറ്റുമതി അധിഷ്ടിത വസ്ത്ര നിര്‍മ്മാണ മേഖലയിൽ ഏഷ്യയിലെ തന്നെ മുൻനിര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. നേരത്തെ ബംഗ്ലാദേശും കിറ്റെക്സിനെ ക്ഷണിച്ച് സന്ദേശം അയച്ചിരുന്നു.
അതേസമയം തെലങ്കാനയുടെ ക്ഷണം സ്വീകരിച്ച് നിക്ഷേപ ചര്‍ച്ചകള്‍ നടത്താന്‍ കിറ്റെക്സ് ടീം ഹൈദരാബാദില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിൽ ഇനി ഒരു രൂപ പോലും മുതൽ മുടക്കാനില്ലെന്നായിരുന്നു സാബു ജേക്കബ് പറഞ്ഞത്. തെലങ്കാനയുമായുള്ള 1000 കോടിയുടെ നിക്ഷേപത്തിന്‍റെ പ്രാഥമിക നടപടികൾ രണ്ടാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.