ശ്രീറാമിന്‍റെയും വഫയുടെയും ലൈസന്‍സ് റദ്ദാക്കുന്നതില്‍ ഒത്തുകളി; ഉദ്യോഗസ്ഥവീഴ്ച പരിശോധിക്കുമെന്ന് മന്ത്രി
ശ്രീറാം വെങ്കിട്ടരാമൻറെ ലൈസൻസ് ഇന്ന് റദ്ദാക്കും. എന്നാല്‍, കേസിലെ രണ്ടാം പ്രതി വഫ ഫിറോസിൻറെ ലൈസൻസ് റദ്ദാക്കുന്നത് വൈകും.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമൻറെ ലൈസൻസ് ഇന്ന് റദ്ദാക്കും. എന്നാല്‍, കേസിലെ രണ്ടാം പ്രതി വഫ ഫിറോസിൻറെ ലൈസൻസ് റദ്ദാക്കുന്നത് വൈകും. ലൈസൻസ് റദ്ദാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുണ്ടോയെന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
ബഷീർ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻറെയും വഫയുടെയും ലൈസൻസുകള്‍ ഉടൻ റദ്ദാക്കുമെന്ന് മോട്ടോർവാഹനവകുപ്പ് പ്രഖ്യാപിച്ചത്. പക്ഷേ,സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈസൻസ് റദ്ദാക്കാത്തത് വിവാദമായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ശ്രീറാമിന്‍റെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്.
മോട്ടോർ വാഹനവകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസ്, ഈ മാസം മൂന്നിന് വൈകുന്നേരം സ്വകാര്യ ആശുപത്രിയിൽ വച്ച് ശ്രീമാമിന്‍റെ സുഹൃത്ത് ഒപ്പിട്ടുവാങ്ങിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി നൽകാത്ത സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കുന്നത്. പക്ഷേ, വഫയുടെ ലൈൻസ് റദ്ദാക്കുന്നതിന് ഇനിയും നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാനുണ്ടെന്നാണ് തിരുവനന്തപുരം ആർടിഒ അറിയിച്ചത്.
വഫ ഫിറോസോ ബന്ധുക്കളോ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. ഒന്നര ആഴ്ച മുമ്പ് വഫയുടെ പട്ടത്തെ വീട്ടിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ നോട്ടീസ് പതിക്കുകയായിരുന്നു. അമിതവേഗതയിൽ വാഹനമോടിച്ചതിനും ഗ്ലാസിൽ സണ്‍ഫിലിം ഒട്ടിച്ചതിനും വഫക്ക് നേരത്തെ നോട്ടീസും നൽകിയിരുന്നു. നോട്ടീസ് പതിച്ചതിന് പിന്നാലെ വഫ നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നിയമലംഘനങ്ങളും ബഷീറിൻറെ കേസും ഉള്‍പ്പെടെ വഫക്ക് പുതിയ നോട്ടീസ് നൽകണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ശ്രീറാം മട്ടാഞ്ചേരിയിൽ നിന്നും വഫ ഫിറോസ് ആറ്റിങ്ങൽ ആർടി ഓഫീസിൽ നിന്നുമാണ് ലൈസൻസ് എടുത്തിരിക്കുന്നത്. നോട്ടീസ് നൽകിയാൽ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള 15 ദിവസത്തെ കാലതാമസം മാത്രമാണ് എടുത്തതെന്നാണ് മോട്ടോർവാഹനവകുപ്പിന്‍റെ വിശദീകണം.
അതേ സമയം, സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.