'വയനാടിനൊപ്പം ഉണ്ടാകും'; ഉടൻ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ദില്ലി: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിൽ ഉടൻ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ ഗാന്ധി എംപി.
വയനാടിനൊപ്പം ഉണ്ടെന്നും വയനാട്ടിലെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ചിരുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നു. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും പൗരന്മാരോടും എൻജിഒകളോടും വയനാട്ടിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കാലവർഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നതായി രാഹുൽ ഗാന്ധി നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു.
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങൾ മാത്രമാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുള്ളത്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ സാമ്പത്തിക പുനരധിവാസ പാക്കേജ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കി.