വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗ് അനുവദിക്കാൻ തടസം ഐഎസ്പിഎസ് കോഡ് ഇല്ലാത്തത്; സംസ്ഥാന സര്‍ക്കാറിന് കോടികളുടെ നഷ്ടം
ക്രൂ ചേഞ്ചിംഗിലൂടെ കോടികൾ വരുമാനം ഉണ്ടായെങ്കിലും 12 ലക്ഷത്തോളം രൂപ മാത്രം ചെലവാക്കി ക്യാമറകൾ സ്ഥാപിക്കാൻ അധികൃതർ താല്പര്യം കാണിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു.
തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗ് കേന്ദ്രം അനുവദിക്കാൻ തടസം ഐഎസ്പിഎസ് കോഡ് ( ഇന്‍റർനാഷണൽ ഷിപ്സ് ആൻറ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് ) ഇല്ലാത്തത്. ഐ എസ് പി എസ് കോഡനുസരിച്ചുള്ള സുരക്ഷ ഒരുക്കാത്തതാണ് വിഴിഞ്ഞത്തെ ക്രൂ ചേഞ്ചിംഗ് നിർത്തലാക്കാൻ കാരണം. സർക്കാരിന് നല്ല വരുമാനം ലഭിച്ചിരുന്നെങ്കിലും 2 വർഷം പൂർത്തിയാക്കിയ ക്രൂ ചേഞ്ചിനുള്ള അനുമതി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങളായി മുടങ്ങിയിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാരിന് ഇതുമൂലം നഷ്ടം.
ഐഎസ്പിഎസ് കോഡ് കൊണ്ട് വരാൻ പോർട്ട് ഡിപ്പാർട്മെന്‍റിൽ നിന്നോ കേരള മാരിറ്റൈം ബോർഡിൽ നിന്നോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് സുക്ഷാ ഏജൻസികളുടെ പരാതി. ക്രൂ ചേഞ്ചിംഗിലൂടെ കോടികൾ വരുമാനം ഉണ്ടായെങ്കിലും 12 ലക്ഷത്തോളം രൂപ മാത്രം ചെലവാക്കി ക്യാമറകൾ സ്ഥാപിക്കാൻ അധികൃതർ താല്പര്യം കാണിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. കൊവിഡ് പ്രതിസന്ധി കാലത്ത് ലോകത്തെ മറ്റ് തുറമുഖങ്ങളിൽ ക്രൂ ചേയ്ഞ്ചിന് അനുമതി നിഷേധിച്ചപ്പോഴാണ്, നിയന്ത്രിത തോതിൽ വിഴിഞ്ഞം തുറമുഖത്തിന് ക്രൂ ചേഞ്ചിംഗിന് അനുമതി ലഭിച്ചിരുന്നതെന്നതും ശ്രദ്ധേയം.
2020 - 22 കാലയളവിൽ 736 മദ൪ വെസ്സലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ ക്രൂ ചേയ്ഞ്ചിനായി അടുത്തു. ഇതുവഴി 10 കോടിയിൽപ്പരം രൂപ തുറമുഖ വകുപ്പിന് വരുമാനമായും ലഭിച്ചു. ഇന്ത്യൻ പോർട്ടുകളിൽ സാധാരണഗതിയിൽ അടുക്കാത്ത വെസലുകളാണ് വിഴിഞ്ഞത്ത് ആങ്കറേജിന് വന്നിരുന്നത്. തന്മൂലം കേരളത്തിന് പ്രത്യക്ഷമായും പരോക്ഷമായും റവന്യൂ വരുമാനമുണ്ടായി. ഈ റവന്യൂ വരുമാനം നിലനിർത്താൻ സർക്കാര്‍ പരമാവധി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. ഇതിനിടെ വൻവരുമാന ലഭ്യതയുണ്ടായതോടെ സർക്കാർ വിഴിഞ്ഞത്തിന് രാജ്യാന്തര ക്രൂ ചേഞ്ച് ആൻഡ് ബങ്കറിങ് ടെർമിനൽ എന്ന പദവി നൽകി. ക്രൂ ചെയ്ഞ്ചിങ്ങിന്‍റെ ഒന്നാം വാർഷികവും സംസ്ഥാന സർക്കാർ ആഘോഷിച്ചിരുന്നു.
എന്താണ് ഐഎസ്പിഎസ് കോഡ് (ISPS Code)?
രാജ്യവും അവയുടെ തീരപ്രദേശവും നേരിടുന്ന സുരക്ഷാ ഭീക്ഷണിയുടെ അടിസ്ഥാനത്തിലാണ് ഓരോ തുറമുഖത്തും ഐഎസ്പിഎസ് കോഡും സുരക്ഷാ മാനദണ്ഡങ്ങളും നിർണയിക്കുന്നത്. സംസ്ഥാന സർക്കാരുകൾ മെറ്റൽ ഡിക്ടക്ടർ, നിരീക്ഷണ ക്യാമറകൾ, സ്കാനറുകൾ എന്നിവ സ്ഥാപിച്ച് സുരക്ഷ റപ്പാക്കിയ ശേഷമാണ് കേന്ദ്രം ഐഎസ്പിഎസ് കോഡ് അനുവദിക്കുന്നത്.