സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ശോഭനയുടെ നൃത്താവിഷ്‌കാരത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികൾ അരങ്ങേറും.
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ടൂറിസം, സാംസ്‌കാരികം,സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മേയർ വി. വി രാജേഷ്, ഡോ. ശശി തരൂർ എം പി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന്, ചലച്ചിത്രതാരം ശോഭനയുടെ നൃത്താവിഷ്‌കാരത്തോടെ കലാപരിപാടികൾക്ക് തുടക്കമാകും. ഏഴ് മണി മുതൽ കെഎസ് ഹരിശങ്കറിന്റെ മ്യൂസിക് ലൈവും നിശാഗന്ധിയിൽ അരങ്ങേറും. ആഗസ്റ്റ് 30 വരെ നടക്കുന്ന വാരാഘോഷത്തിൽ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികളാണ് അവതരിപ്പിക്കുന്നത്. 3,000 ത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായെത്തും. ഇതിനു പുറമെ വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്താകെ 8000 ലേറെ കലാകാരന്മാർ പങ്കാളികളാകും.
കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. കനകക്കുന്ന് വളപ്പിലെ ആഘോഷമേഖലയെ ബിസിനസ് സോൺ, ഫ്യൂച്ചർ സോൺ, ആർട്ട് ആൻഡ് കൾച്ചർ സോൺ, ഫുഡ് സോൺ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്. സമാപന ദിനമായ ആഗസ്റ്റ് 30ന് ഘോഷയാത്ര മാനവീയം വീഥിയിൽ നിന്നും 5 മണിക്ക് ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കും. 62 സർക്കാർ വകുപ്പുകൾ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് കലാരൂപങ്ങൾ ഉൾപ്പെടെ നൂറിലേറെ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായിരിക്കും.
