ആരോഗ്യവകുപ്പിൽ 1000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
400 അസിസ്റ്റന്‍റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, 200 ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. 504 ആശുപത്രികളെയാണ് രണ്ടാം ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നത്.
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ആയിരം പുതിയ തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തിക.
400 അസിസ്റ്റന്‍റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, 200 ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. 504 ആശുപത്രികളെയാണ് രണ്ടാം ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ 170 ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു.
ഇതിനായി 840 പുതിയ തസ്തിക സൃഷ്ടിച്ചിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 5250 പുതിയ തസ്തികകളാണ് ആരോഗ്യമേഖലയിൽ മാത്രം സൃഷ്ടിച്ചത്.