കണ്ണൂർ കൂത്തുപറമ്പിൽ സിപിഎം ലോക്കൽ സെക്രട്ടറി പി ജിനീഷിന്റെ വീട്ടിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയതായി പരാതി. കഴിഞ്ഞ മാസവും ഇദ്ദേഹത്തിന് നേരെ വധശ്രമം നടന്നിരുന്നു. സംഭവത്തിൽ ജിനീഷ് പോലീസിൽ പരാതി നൽകി
കണ്ണൂർ: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ അക്രമങ്ങൾ പതിവാകുന്നോയെന്ന ചോദ്യം ശക്തമാകുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വധഭീഷണി ഉയർത്തിയതിന് പിന്നാലെ ഇദ്ദേഹത്തിൻ്റെ വീട്ടിൽ ആർഎസ്എസ് - ബിജെപി സംഘം അതിക്രമിച്ചുകയറിയെന്നാണ് ആരോപണം. കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ് ലോക്കൽ സെക്രട്ടറി പി ജിനീഷിന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 16 അംഗ സംഘം അതിക്രമിച്ചുകയറിയത്. ഇവരെല്ലാം ബിജെപി - ആർഎസ്എസ് പ്രവർത്തകരെന്നാണ് സിപിഎമ്മിൻ്റെ ആരോപണം. ജിനീഷിനെ വധിക്കുമെന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ പ്രതികൾ പിന്നീട് ഇവിടെ നിന്നും മടങ്ങി. കഴിഞ്ഞ മാസവും ജിനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. വീട്ടിൽ കയറിയുള്ള കൊലവിളിയിൽ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ കണ്ണവം പൊലീസിൽ ജിനീഷ് പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തതായാണ് വിവരം.


