ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാനുള്ള എഐടിയുസി വിലക്ക്, ഇടപെട്ട് സംസ്ഥാന നേതൃത്വം
എഐടിയുസി വിലക്കില്‍ അന്വേഷണം നടത്തും. പരിശോധിക്കാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കൊച്ചി: എറണാകുളം പുത്തൻകുരിശിൽ ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാനുള്ള എ ഐ ടി യു സി വിലക്കില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. എ ഐ ടി യു സി വിലക്കില്‍ അന്വേഷണം നടത്തും. പരിശോധിക്കാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. തിരുത്തണമെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തിക്കുമെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഹാര്‍ഡ്‍വെയര്‍ സ്ഥാപനത്തില്‍ പെയിന്‍റ് ഇറക്കുന്നത് എ ഐ ടി യു സി തടഞ്ഞിരുന്നു.
ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാനാണ് എ ഐ ടി യു സി വിലക്ക് ഏര്‍പ്പെടുത്തിയത്. യൂണിയനുമായി കരാറിൽ ഇല്ലാത്ത ഇനമായിട്ടും ലേബർ കാർഡുള്ള സ്ഥാപനത്തിലെ ജീവനക്കാരെ ഒക്ടോബർ മാസം മുതൽ സി പി ഐ യൂണിയൻ തടയുകയാണ്. എ ഐ ടി യു സി ഭീഷണി നിലനിൽക്കെ കടയുടമയാണ് ഇപ്പോൾ ലോഡിറക്കുന്നത്. ഏതൊക്കെ സാധനങ്ങൾ യൂണിയനുകാർ ഇറക്കണം, എത്ര രൂപ കൂലി നൽകണം എന്നതിലൊക്കെ മർച്ചന്‍റ് അസോസിയേഷനും യൂണിയനുമായി വ്യക്തമായ കരാറുണ്ട്. പെയിന്‍റ് ഈ കരാറിൽ ഉൾപ്പെട്ടിട്ടില്ല. വർഷങ്ങളായി ഇത് സ്ഥാപനത്തിന്‍റെ അവകാശമാണ്. എന്നാൽ ഒക്ടോബർ മാസം ആയപ്പോഴേക്കും ഇപ്പോഴില്ലാത്ത അവകാശം ഉന്നയിച്ച് എ ഐ ടി യു സി ഇടഞ്ഞു.
രണ്ട് മാസമായി പെയിന്‍റ് ലോഡ് വന്നാൽ എ ഐ ടി യു സി ലോഡിംഗ് തൊഴിലാളികൾ കടക്ക് മുന്നിലെത്തും. ലേബർ കാർഡുള്ള സ്ഥാപന ജീവനക്കാരെ തടയും. ഒടുവിൽ ഉടമസ്ഥർ ഇറങ്ങി ലോഡിറക്കും. ഇവരുടെ തന്നെ മറ്റ് സ്ഥാപനങ്ങളിൽ ഐ ഐ ടി യു സി ഇപ്പോഴും ലോഡിറക്കുന്നുണ്ട്. മാസം പതിനായിരങ്ങൾ കൂലി ഇനത്തിലും വാങ്ങുന്നു. എന്നാലും പെയിന്‍റ് കടയിലെ തർക്കത്തിൽ യൂണിയൻ വിട്ടുവീഴ്ചക്കില്ല.
- Read Also : പുത്തൻകുരിശിൽ ലോഡ് ഇറക്കാൻ എഐടിയുസി വിലക്ക്,തർക്കം പെയിൻ്റ് ലോഡിനെ ചൊല്ലി,പൊലീസ് സംരക്ഷണവുമില്ല