63-ാമത് സ്കൂൾ കലോത്സവത്തിലെ ദൃശ്യ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. സമഗ്ര കവറേജിനുള്ള പുരസ്കാരവും ഏഷ്യാനെറ്റ് ന്യൂസ് നേടി
തിരുവനന്തപുരം: 63-ാമത് സ്കൂൾ കലോത്സവത്തിലെ ദൃശ്യ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. സമഗ്ര കവറേജിനുള്ള പുരസ്കാരവും ഏഷ്യാനെറ്റ് ന്യൂസ് നേടി. മികച്ച ക്യാമറമാനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ കെ ആർ മുകുന്ദ് കരസ്തമാക്കി. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആർ.ബിന്ദു എന്നിവരുടെ വാർത്താസമ്മേളനത്തിലായിരുന്നു പുരസ്കാര പ്രഖ്യാപനം. സ്കൂൾ കലോത്സവത്തിന്‍റെ ലോഗോയും വാർത്താസമ്മേളനത്തില്‍ പ്രകാശനം ചെയ്തു. മികച്ച റിപ്പോർട്ടറായി മാതൃഭൂമി ന്യൂസിലെ രാഹുൽ ജി നാഥും ന്യൂസ് മലയാളത്തിലെ വി.എസ് അനുവും തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ആതിഥ്യമരുളാൻ ഒരുങ്ങുകയാണ്. 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം അരങ്ങേറുന്നത്.
പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി 14-ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ തേക്കിൻക്കാട് മൈതാനത്ത് വെച്ച് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ജനുവരി 18-ന് സമാപന സമ്മേളനം നടക്കും. മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ്അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിൽ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്. എച്ച്.എസ്.എസിൽ വെച്ച് നടക്കും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്.


