'പാലക്കാട് 6 മാസത്തേക്ക് പ്രവേശിക്കരുത്, 1 ലക്ഷം കെട്ടിവെക്കണം'; വാളയാർ കേസ് പ്രതികൾക്ക് കർശന ജാമ്യ വ്യവസ്ഥകൾ
വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ്പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.
പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. പാലക്കാട് ജില്ലയിൽ ആറു മാസത്തേക്ക് പ്രതികൾ പ്രവേശിക്കരുത്. ഒന്നിടവിട്ട ശനിയാഴ്ചകളിൽ തിരുവനന്തപുരം സിബിഐ ഓഫീസിൽ ഹാജരാകണം. കേരളം വിട്ട് പോകരുതെന്നും നിർദേശം.
പ്രതികൾ ഓരോ ലക്ഷം രൂപ ജാമ്യതുക കെട്ടിവെക്കണം. പ്രതികൾ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ മാസത്തിലൊരിക്കൽ ഹാജരായി ഒപ്പിടണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. സിബിഐ കുറ്റപത്രത്തിലും കുട്ടികളുടേത് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച കോടതി കേസിൽ തുടരന്വേഷണത്തിന് സിബിഐയോട് നിർദേശിച്ചിരുന്നു. ജാമ്യം റദ്ദാക്കുന്നതോടെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതായി കുട്ടികളുടെ അമ്മ പ്രതികരിച്ചു.
ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച കോടതി കേസിൽ തുടരന്വേഷണത്തിന് സിബിഐയോട് നിർദേശിച്ചിരുന്നു. 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു.
വാളയാര്‍ പീഡനകേസ്: CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി, തുടരന്വേഷണത്തിന് ഉത്തരവ്
വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി. തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്സോ കോടതിയുടെ ഉത്തരവ്.