സമൂഹിക വ്യാപനത്തിന് സാധ്യത: തിരുവനന്തപുരം നഗരത്തിൽ കർശന ജാഗ്രത
സമൂഹിക വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ നിയന്ത്രിക്കാനായി പൊലീസ് രംഗത്തിറങ്ങും. സമരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും.
തിരുവനന്തപുരം: ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം നഗരത്തിൽ കർശന ജാഗ്രതയും നിരീക്ഷണവും ഏർപ്പെടുത്തി. തിരുവനന്തപുരം കോര്‍പറേഷനിലെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. കോർപറേഷനിലെ 55-ാം വാർഡ് (കാലടി ജങ്ഷന്‍), 70-ാം വാർഡ്, (ആറ്റുകാല്‍, ഐരാണിമുട്ടം), 72-ാം വാർഡ് (മണക്കാട് ജങ്ഷന്‍), ചിറമുക്ക്-കാലടി റോഡ് എന്നിവയാണ് കണ്ടെന്‍മെന്റ് സോണുകള്‍.
ഓട്ടോ ടാക്ലി എന്നിവയിൽ സഞ്ചരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ട്രിപ്പ് ഷീറ്റ് സംവിധാനം ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹിക വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ നിയന്ത്രിക്കാനായി പൊലീസ് രംഗത്തിറങ്ങും. സമരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. തിരുവനന്തപുരം നഗരത്തെ ദില്ലിയും ചെന്നെയും പോലെയാക്കി തീർക്കാൻ ബോധപൂർവമുള്ള ശ്രമങ്ങൾ നടക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.
തിരുവനന്തപുരത്ത് രോഗവ്യാപനം കൂടുന്നത് ആശങ്കാജനകമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കർശന നടപടി സ്വീകരിച്ച് ജനങ്ങളിലും ജാഗ്രത സൃഷ്ടിക്കാനാണ് ശ്രമം. മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കാത്ത കടകളുടെ ലൈസൻസ് റദ്ദാക്കും. നഗരത്തിലേക്കുള്ള ചില വഴികളും അടക്കും.
നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ വേണമെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അതേസമയം മണക്കട് രോഗബാധിതനായ ഓട്ടോ ഡ്രൈവറുടെ ഇളയമകൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യയ്ക്കും മൂത്ത മകളും ഇന്നലെ തന്നെ കൊവിഡ് പോസിറ്റീവായിരുന്നു. ജൂനിയർ ആർട്ടിസ്റ്റ് കൂടിയായ ഓട്ടോ ഡ്രൈവർക്ക് നഗരത്തിലെ ധാരാളം പേരുമായി സമ്പർക്കമുണ്ടായിരുന്നതിനാൽ സമ്പർക്കപട്ടിക തയ്യാറാക്കൽ വെല്ലുവിളിയാണ്.