തൃശ്ശൂര്‍ അമല ആശുപത്രിയിൽ കർശന നിയന്ത്രണം
കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും സമ്പർക്ക വ്യാപനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങളുടെ പ്രവർത്തനമേ അനുവദിക്കു.
തൃശ്ശൂര്‍: തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ജനറല്‍ ഒപി ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ അടച്ചിടാൻ നിർദേശം. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയത്. കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും സമ്പർക്ക വ്യാപനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങളുടെ പ്രവർത്തനം മാത്രമേ ഇവിടെ അനുവദിക്കു.
കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള അടിയന്തിര സജ്ജീകരണം ഏർപ്പെടുത്തുന്നതിന് അഞ്ചുദിവസത്തെ സമയം നൽകും. ഈ സമയത്തിനുള്ളിൽ നിശ്ചിത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും മറ്റ് വിഭാഗങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക.
സമ്പർക്ക വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാത്തതാണ് സ്ഥിതി രൂക്ഷമാക്കിയത്. രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വിശദമായ പരിശോധന നടത്തും. ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ഉടൻ നിർദ്ദേശം നൽകുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.