വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും ഗാന്ധിദര്‍ശൻ ക്ലബ്ബിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപകനെ ചുമതലയിൽ നിന്ന് നീക്കിയെന്നും പ്രധാനാധ്യാപിക. തിരൂര്‍ ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
മലപ്പറം: സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണവുമായി ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക ബിന്ദു. സംഭവത്തിൽ ജാഗ്രത കുറവുണ്ടായെന്ന് പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നിരുന്നു. അതിലാണ് കുട്ടികൾ പാടിയത്. ഗാന്ധിദർശൻ ക്ലബ്ബിന്‍റെ ചുമതല ഉണ്ടായിരുന്ന അധ്യാപകനെ ചുമതലയിൽ നിന്ന് നീക്കി. അദ്ദേഹം പാട്ട് പരിശോധിച്ചില്ലെന്നും പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു. മലപ്പുറം തിരൂർ ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾ ഗണഗീതം പാടിയത്.
ഇക്കഴിഞ്ഞ സ്വതന്ത്ര ദിനാഘോഷത്തില്‍ കുട്ടികള്‍ സ്കൂളില്‍ പാടുന്നതിന്‍റെ ദൃശ്യം പുറത്ത് വന്നതോടെയാണ് പാടിയത് ഗണ ഗീതമാണെന്ന് വ്യക്തമായത്. അബദ്ധം പറ്റിയതാണെന്നും കുട്ടികളുടെ പാട്ടുകൾ പരിശോധിച്ചില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. വീഡിയോ പുറത്തുവന്നതോടെ സ്കൂളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. അന്വേഷിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സ്കൂള്‍ പ്രധാനാധ്യാപിക ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

