കായംകളം ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷയിൽ ഇരുവരും വിജയിച്ചെങ്കിലും കിട്ടിയ ഗ്രേഡുകൾ കുറവായിരുന്നു.

കായംകുളം: കായംകുളത്ത് നിന്നും ഇന്നലെ കാണാതായ രണ്ട് വിദ്യാർത്ഥികളെ എറണാകുളത്ത് കണ്ടെത്തി. ഇരുവരേയും എറണാകുളം എളമക്കര പൊലീസ സ്റ്റേഷനിൽ എത്തിച്ചതായി കായംകുളം പൊലീസ് സ്ഥിരീകരിച്ചു. 

ഇന്നലെ വൈകിട്ട് എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് ശേഷമാണ് രണ്ട് വിദ്യാർത്ഥികളേയും കാണാതായത്. എരുവ കോട്ടപ്പുറത്ത് പടീറ്റതിൽ അനിയുടെ മകൻ അക്സം, കായംകുളം കളീക്കൽ തെക്കതിൽ അബ്ദുൽ വാഹിദിന്റെ മകൻ ലുക്ക്മാൻ എന്നിവരെയാണ് കാണാതായത്

കായംകളം ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷയിൽ ഇരുവരും വിജയിച്ചെങ്കിലും കിട്ടിയ ഗ്രേഡുകൾ കുറവായിരുന്നു. ഇതിലുള്ള മനോവിഷമം കാരണം ഇരുവരും വീട് വിട്ടു പോയിരിക്കാം എന്ന സംശയത്തിലാണ് ബന്ധുക്കൾ. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രണ്ടു കുട്ടികളുടേയും മാതാപിതാക്കൾ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവർക്കായി പൊലീസ് ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരേയും എറണാകുളത്ത് കണ്ടെത്തിയത്.. കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് ഇരുവർക്കുമായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. തെരച്ചിലിനിടെ ഇന്നലെ രാത്രിയോടെ കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കുട്ടികളുടെ സൈക്കിളുകൾ പൊലീസ് കണ്ടെത്തിയിരുന്നു.