കവളപ്പാറയിൽ രക്ഷാ പ്രവർത്തനത്തിനിടെ മരിച്ച അനീഷിന്‍റെ കുടുംബത്തിന് ഇനിയും സഹായമില്ല
ഓഗസ്റ്റ് എട്ടിന് രാവിലെ മുതൽ മലവെള്ളപ്പാച്ചിലുണ്ടായ പ്രദേശങ്ങളിൽ നിന്നടക്കം ആളുകളെ ഒഴിപ്പിക്കാൻ അനീഷും സുഹൃത്തുക്കളും മുൻനിരയിലുണ്ടായിരുന്നു.
മലപ്പുറം: കവളപ്പാറയിൽ രക്ഷാ പ്രവർത്തനത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ച കവളപ്പാറ മാങ്ങാട്ടു തൊടി അനീഷിന്റെ ആശ്രിതർക്ക് അടിയന്തര ധനസഹായം നൽകണമെന്ന ആവശ്യം ശക്തമാകുന്നു. കവളപ്പാറ ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ പട്ടികയിൽ അനീഷിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് ധനസഹായം നൽകണമെന്ന ആവശ്യം ശക്തമാകുന്നത്.
ഓഗസ്റ്റ് എട്ടിന് രാവിലെ മുതൽ മലവെള്ളപ്പാച്ചിലുണ്ടായ പ്രദേശങ്ങളിൽ നിന്നടക്കം ആളുകളെ ഒഴിപ്പിക്കാൻ അനീഷും സുഹൃത്തുക്കളും മുൻനിരയിലുണ്ടായിരുന്നു. 42 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഊർജ്ജസ്വലനായി ഓടി നടന്നിരുന്ന 38 കാരനായ അനീഷ് രാത്രിയുണ്ടായിരുന്ന മണ്ണിടിച്ചിലിൽ മരിച്ചു. ഇതോടെ ഭാര്യയും 2 കുഞ്ഞുങ്ങളും തനിച്ചായി. പ്രദേശവാസിയല്ലാത്തതിനാലും വീടിന് അപകടമൊന്നുമില്ലാത്തതിനാലും ദുരന്തത്തിൽപ്പെട്ടവരുടെ ലിസ്റ്റിൽ അനീഷില്ല.
അതേസമയം, അനീഷിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായവും പ്ലസ് ടു വിദ്യാഭ്യാസമുള്ള ഭാര്യക്ക് സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ട് പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി എംഎൽഎ പറഞ്ഞു.