നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പില്ലെന്നും സാധ്യത 50:50 എന്ന നിലയിലാണെന്നും സണ്ണി എം കപിക്കാട്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ ദൗർബല്യങ്ങളുമാണ് യുഡിഎഫിന് തിരിച്ചടിയായതെന്നും അദ്ദേഹം വിലയിരുത്തുന്നു. വൈക്കത്ത് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിജയം ഉറപ്പില്ലെന്ന് സണ്ണി എം കപിക്കാട്. അനേക താൽപര്യങ്ങൾ നിയന്ത്രിക്കുന്ന കോൺഗ്രസ് പാർട്ടിക്കുള്ളിൽ രൂപപ്പെട്ട സ്ഥാനങ്ങൾക്കുവേണ്ടിയുള്ള യുദ്ധം ബഹുജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്നതിലേക്കു വളർന്നിട്ടുണ്ട്. ദൂരക്കാഴ്‌ചയില്ലാത്ത ചെറിയ നേതാക്കളുടെ മോഹങ്ങളും സംഘടനാദൗർബല്യങ്ങളും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു. ഇന്നിപ്പോൾ യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും സാധ്യത 50:50 എന്ന നിലക്ക് എത്തിയിരിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ ഉണ്ടായിരുന്ന മുൻകൈ തിരിച്ചുപിടിക്കാൻ യുഡിഎഫിന് ആയാൽ അവർക്ക് സർക്കാർ രൂപീകരിക്കാൻ കഴിയും. ഭൂരിപക്ഷം ആകട്ടെ വലുതൊന്നും ആയിരിക്കില്ല. അതിനു കഴിഞ്ഞില്ലെങ്കിൽ എൽഡിഎഫിന്‍റെ മൂന്നാം സർക്കാരിന് അധികാരം കിട്ടും. സാധ്യത വിരളമാണെങ്കിലും എൽഡിഎഫിനെ എഴുതിത്തള്ളാവുന്ന ഒരു രാഷ്ട്രീയ സാഹചര്യവും കേരളത്തിൽ ഇല്ലെന്നും സണ്ണി എം കപിക്കാട് വിലയിരുത്തി. പച്ചക്കുതിര മാസികയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനങ്ങൾ.

സ്ഥാനാര്‍ത്ഥിത്വ വാഗ്ദാനം

നേരത്തെ, നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടെത്തുകയും ഉറപ്പുനൽകി മടങ്ങുകയും ചെയ്ത ശേഷം നിലപാട് മാറ്റിയതിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്ന് സണ്ണി എം. കപിക്കാട് പറഞ്ഞിരുന്നു. ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ വൈക്കത്ത് കെ ബിനിമോനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് വ്യക്തിപരമായി മത്സരിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നില്ലെന്നും എന്നാൽ ദളിത് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ പല കോൺഗ്രസ് നേതാക്കളും സംസാരിച്ചപ്പോഴാണ് സമ്മതം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കോൺഗ്രസിന്റെ വിലയിരുത്തൽ എന്താണെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കണമെന്നും കപിക്കാട് ആവശ്യപ്പെട്ടു. രാഷ്ട്രീയം ഒരു 'പവർ ഗെയിം' ആണെന്ന ബോധ്യം തനിക്കുണ്ടെന്നും സ്ഥാനാർത്ഥിത്വം കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുണ്ടെന്ന് തുടക്കം മുതൽ അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.