കുടിശ്ശിക അടച്ചു, ലോഡ് എത്തി; 11 സബ്സിഡി ഉത്പന്നങ്ങൾ എത്തിയതായി സപ്ലൈകോ; ഇന്ന് മുതൽ വിൽപന
സാധനങ്ങൾ എത്തിക്കുന്ന കരാറുകാർക്ക് കുടിശിക കൊടുത്തതോടെ ഇന്നലെ രാത്രിയോടെയാണ് ലോഡ് എത്തിച്ചത്.
![Supplyco said that 11 subsidized products have arrived sts Supplyco said that 11 subsidized products have arrived sts](https://static-ai.asianetnews.com/images/01hdtd0evrncrt3hwheyppp2pb/supplyco--1-_363x203xt.jpg)
തിരുവനന്തപുരം: സബ്സിഡി ഉത്പന്നങ്ങൾ എത്തിതുടങ്ങിയതായി സപ്ലൈകോ അറിയിച്ചു. 11 സബ്സിഡി ഇനങ്ങളാണ് എത്തിയതായി സപ്ലൈകോ അറിയിച്ചിരിക്കുന്നത്. സാധനങ്ങൾ എത്തിക്കുന്ന കരാറുകാർക്ക് കുടിശിക കൊടുത്തതോടെ ഇന്നലെ രാത്രിയോടെയാണ് ലോഡ് എത്തിച്ചത്. ഇന്നുമുതൽ പൂർണതോതിൽ വില്പന നടക്കുമെന്നും സപ്ലൈകോ അറിയിച്ചു. സപ്ലൈകോയിൽ സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാകാതിരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ വൻപ്രതിഷേധം ഉയർന്നിരുന്നു.
13 ൽ നാലെണ്ണം മാത്രമാണ് ഇന്നലെ സ്റ്റോറിലുണ്ടായിരുന്നത്. അരിയും ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രം. അതിൽ വെളിച്ചെണ്ണയ്ക്ക് 141 രൂപയാണ് വില. പൊതുവിപണിയിലെ വിലയേക്കാൾ കൂടുതലാണെന്നാണ് നാട്ടുകാർ പറയുന്നു. ഓര്ഡർ നൽകിയിട്ടുണ്ടെന്നും സാധനങ്ങള്‍ 23 ന് എത്തിയേക്കും എന്നുമാത്രമായിരുന്നു ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയത്.
ഇത്തവണ കിസ്മസ് ചന്തയില്ലാത്ത ജില്ലകളിൽ ഒന്നായ ആലപ്പുഴയിലെ സപ്ലൈകോ ബസാറുകളിലും സബ്സിഡി സാധനങ്ങൾ ഒന്നുമില്ലായിരുന്നു. സപ്ലൈകോ സ്റ്റോറില്‍ ജയ അരിയും മട്ട അരിയും ഉണ്ടെങ്കിലും സബ്സിഡി ഇല്ലാത്തതിനാൽ ഉയർന്ന വില നൽകണം. വാങ്ങാൻ ആളില്ലാത്തതിനാൽ പല കടളിലും ജീവനക്കാർ മാത്രമേയുള്ളൂ. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം തുടങ്ങിയ സപ്ലൈകോ പ്രത്യേക ക്രിസ്തുമസ് ഫെയറിൽ അഞ്ച് സബ്സിഡി ഇനങ്ങൾ മാത്രമാണുള്ളത്. സബ്സിഡി ഇനങ്ങൾ ഇല്ലാത്തതിനാൽ ആളും നന്നേ കുറവായിരുന്നു.