പ്ളസ് ടു കോഴ കേസ്: സര്‍ക്കാരിന് ലഭിച്ച നിയമോപദേശം കെഎംഷാജിയുടെ സത്യവാങ്മൂലത്തില്‍ നിന്ന് മാറ്റണമെന്ന് കോടതി
അഭിഭാഷകൻ സർക്കാരിന് കൈമാറുന്ന നിയമോപദേശം പ്രിവിലെജ്ഡ് കമ്മ്യുണിക്കേഷനാണെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം
ദില്ലി;പ്ലസ്ടു കോഴക്കേസില്‍ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിജിലൻസ് ലീഗൽ അഡ്വൈസറുടെ നിയമോപദേശം ഉൾപ്പെടുത്തിയത് നീക്കാൻ ലീഗ് നേതാവ് കെ എം ഷാജിക്ക് കോടതി നിർദ്ദേശം. അഭിഭാഷകൻ സർക്കാരിന് കൈമാറുന്ന നിയമോപദേശം പ്രിവിലെജ്ഡ് കമ്മ്യുണിക്കേഷനാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നിയമോപദേശം സത്യവാങ്മൂലത്തിൽനിന്ന് നീക്കാൻ ഷാജിയോട് നിർദേശിച്ചു.തെളിവ് നിയമം അനുസരിച്ച് ഈ രേഖ കോടതിയിൽ ഹാജരാക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
എന്നാൽ ഇത് ഹൈക്കോടതി രേഖകളിലുണ്ടായിരുന്നുവെന്ന് ഷാജിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ അറിയിച്ചു.കോഴ ആരോപണത്തിൽ കേസ് എടുക്കാനാകില്ലെന്നാണ് നിയമോപദേശം എന്ന് വ്യക്തമാക്കാനാണ് ഇത് എതിർഭാഗം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയത്. അതേസമയം ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം നൽകിയ ഹർജി ഒക്ടോബർ 22-ന് സുപ്രീം കോടതി വാദം കേൾക്കും. കേസിൽ ഇഡിയുടെ ഹർജിയും അന്ന് പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ്, ഇ ഡിക്കായി എഎസ് ജി എസ് വി രാജു എന്നിവർ ഹാജരായി