ഡിവിഷൻ ബെഞ്ചിന്‍റെ നടപടി സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സർവേ തടയാനാവില്ലെന്ന് കോടതി അറിയിച്ചു.

ദില്ലി: കെ റെയിൽ (K Rail) സാമൂഹികാഘാത സർവേക്കെതിരായ ഹർജി സുപ്രീംകോടതി (Supreme Court) തള്ളി. സർവേയിൽ തെറ്റ് എന്താണെന്ന് കോടതി ചോദിച്ചു. സർവേയെയും കല്ലിടനലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഡിവിഷൻ ബെഞ്ചിന്‍റെ നടപടി സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സർവേ തടയാനാവില്ലെന്ന് കോടതി അറിയിച്ചു.

അതേസമയം, മുന്‍കൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. കെ റെയിലോ എന്ത് പദ്ധതിയായാലും നിയമപരമായി സർവേ നടത്തണം. കോടതി പദ്ധതിക്കെതിരല്ല, സർവേ തുടരുന്നതിനും തടസമില്ല. നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്. ജനങ്ങളെ കാര്യമറിയിക്കാതെ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

സാമൂഹികാഘാത പഠനമാണ് നടത്തുന്നതെന്ന് എന്തുകൊണ്ട് ജനങ്ങളെ ബോധ്യപെടുത്താന്‍ സാധിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എങ്ങനെയാണ് സര്വേുയെന്ന് ക്യത്യമായി വിശദീകരിക്കണം. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബഞ്ച് എവിടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചോദിച്ചു.

കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോ, റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ഡിവിഷന്‍ ബഞ്ചിന്‍റെ ആ ഉത്തരവ് എവിടെയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകൂവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് കാണാന്‍ കോടതിക്ക് സാധിക്കില്ല, രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

Also Read : 'കെ റെയിൽ ഇതുവഴി കടന്നുപോകുന്നതിനോട് യോജിപ്പില്ല'; എതിർപ്പ് പരസ്യമാക്കി ആലപ്പുഴയിലെ സിപിഎം നേതാവ്

Also Read : എന്‍റെയീ കുഞ്ഞുങ്ങള്‍ എങ്ങോട്ട് പോകും സാറേ? ചെന്നിത്തലയോട് പൊട്ടിക്കരഞ്ഞ് പരാതിയുമായി വൃദ്ധമാതാവ്

അതേസമയം, സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ട് കല്ലിട്ടാൽ ഇനിയും പിഴുതെറിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി വിധി പ്രതിഷേധങ്ങൾക്ക് തിരിച്ചടിയല്ല. സർക്കാർ നിലപാടിൽ വ്യക്തതയില്ല . സർവ്വേ നടത്തുന്നതിന് യു ഡി എഫ് എതിരല്ല. സർവേയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെ ആണ് എതിർക്കുന്നത്. ജനങ്ങളുടെ വികാരം കോടതി തിരിച്ചറിയുമെന്നാണ് പ്രതീക്ഷ എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. 

Also Read : കല്ലിട്ടാൽ ഇനിയും പിഴുതെറിയും; സുപ്രീംകോടതി വിധി പ്രതിഷേധങ്ങൾക്ക് തിരിച്ചടിയല്ലെന്നും രമേശ് ചെന്നിത്തല